തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥിനിക്ക് വഴിവിട്ട് മാര്‍ക്ക് നല്‍കിയെന്ന പരാതി ശരിവച്ച് കേരള സര്‍വ്വകലാശാല പരീക്ഷ സ്റ്റാന്‍ഡിംഗ് കമ്മിറ്റി. അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയ അനുരാധ പി നായരെ ഇയര്‍ ഔട്ട് ആക്കുന്ന കാര്യത്തില്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കും. മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ഭാവി മരുമകളാണ് അനുരാധ. 

ഹാജര്‍ കുറവുണ്ടായിട്ടും പരീക്ഷ എഴുതാന്‍ അനുരാധയ്ക്ക് അനുമതി നല്‍കിയെന്നും സമിതി കണ്ടെത്തി. അക്കാദമിയിലെ അഞ്ച് അധ്യാപകരേയും തെളിവെടുപ്പിന് സര്‍വ്വകലാശാല വിളിച്ചുവരുത്തി. ലക്ഷ്മി നായര്‍ സമിതിക്ക് മുന്നില്‍ ഹാജരായില്ല. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച്, എഴുതിത്തയ്യാറാക്കിയ മറുപടി ലക്ഷ്മി നായര്‍ പരീക്ഷാ സമിതിക്ക് കൈമാറി. അടുത്ത മാസം ചേരുന്ന സിന്‍ഡിക്കേറ്റ് പ്രശ്‌നത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.