അമേരിക്കയിൽ അമേരിക്കയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി 17കാരൻ. ഇന്ത്യൻ വംശജനായ അ‍ർജുൻ അരവിന്ദ് ആണ് കൃത്യം നടത്തിയത്. മസാച്യുസെറ്റ്സിലെ ആക്ടണിലാണ് കൊലപാതകം നടന്നത്.

മസാച്യുസെറ്റ്സ്: അമേരിക്കയിൽ ഇന്ത്യൻ വംശജനായ 17കാരൻ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി. മസാച്യുസെറ്റ്സിലെ ആക്ടണിലാണ് സംഭവം. ആക്ടൺ സ്വദേശിയായ അ‍ർജുൻ അരവിന്ദ് ആണ് കൃത്യം നടത്തിയത്. 45കാരിയായ സുധ വെങ്കട്ടേശൻ, 14 വയസ്സുള്ള സിദ്ധാർത്ഥ് അരവിന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ അമ്മയുടെ കാറിൽ രക്ഷപ്പെട്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാർത്ത ലെയ്നിലെ വീട്ടിലാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം ആറരയോടെ വീട്ടിലെത്തിയ ട്യൂട്ട‍ർ വിളിച്ചിട്ടും അനക്കമുണ്ടായിരുന്നില്ല. തുട‍ർന്ന് ഇവ‍ർ വിവരം ​ഗൃഹനാഥനെ വിളിച്ചറിയിച്ചു. 6:37 ഓടെ കുടുംബത്തെ കിട്ടിന്നില്ലെന്ന് പരാതിപ്പെട്ട് ഗൃഹനാഥനാണ് വിവരം ആക്ടൺ പൊലീസിനെ അറിയിച്ചത്. ജോലിക്ക് പോകുന്നതിന് മുമ്പായി ചൊവ്വാഴ്ച രാവിലെ ഇദ്ദേഹം ഭാര്യയുമായി സംസാരിച്ചിരുന്നു. ഉച്ചയോടെ ആണ് സിദ്ധാർത്ഥിനെ അവസാനമായി കണ്ടതെന്നാണ് അധികൃതർ പറയുന്നത്. രണ്ടുപേരെയും അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസ് ആണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

സിദ്ധാർത്ഥിനെ വീടിൻ്റെ ഒന്നാം നിലയിലും സുധയെ ബേസ്മെൻ്റിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുധയുടെ കാറുമായി പ്രതി രക്ഷപ്പെട്ടെന്ന് മനസ്സിലാക്കിയ പൊലീസ്, വിവരം മറ്റ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ മസാച്യുസെറ്റ്സിലെ വെയ്‍ലാൻഡിൽ പാ‍ർക്ക് ചെയ്ത വാഹനത്തിൽനിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിയായ അർജുൻ ആക്ടൺ ബോക്സ്ബറോ റീജിയണൽ സ്കൂളിലെ വിദ്യാ‍ർത്ഥിയാണ്. അടുത്തിടെ 17കാരൻ അസ്വാഭാവികമായ പെരുമാറ്റം പ്രകടിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി മിഡിൽസെക്സ് കൗണ്ടി ജില്ലാ അറ്റോ‍ർണിയുടെ ഓഫീസ് പറഞ്ഞു. ഇന്റർനെറ്റും ചാറ്റ്ജിപിടിയും ഉപയോഗിച്ചു പ്രതി കുടുംബത്തെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയിരുന്നതായി അറ്റോ‍ർണിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. കൊലക്കുറ്റം ജുവനൈൽ കോടതിയുടെ പരിധിയിൽ പെടാത്തതിനാൽ പ്രതിയെ ജില്ലാ കോടതിയിൽ ഹാജരാക്കും.