കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് കോടതി. ദിലീപിന്റെ ഹർജിയിലാണ് അങ്കമാലി കോടതിയുടെ ഉത്തരവ് . ദൃശ്യത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജി ഈമാസം 22ലേക്ക് മാറ്റി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടു. കുറ്റപത്രം ചോർന്നതിൽ അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചു.
നടിയെ ആക്രമിച്ച് മുഖ്യപ്രതി സുനിൽ കുമാർ പകർത്തിയ ദൃശ്യങ്ങളും രണ്ടാം ഘട്ട കുറ്റപത്രത്തൊടൊപ്പം പോലീസ് ഹാജരാക്കിയ തെളിവുകളുടെ പകർപ്പുകളും വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഈ തെളിവുകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. നൂറിലേറെ രേഖകൾ ആവശ്യപ്പെട്ടാണ് ഹർജി. അതേസമയം ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പൊലീസ്. നടിയുടെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത് എന്ന് പൊലീസ് കോടതിയെ അറിയിച്ചു.
