സീല്‍ എജുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളിലെ 150 വിദ്യാര്‍ഥികളെയാണ്‌ ഫീസടച്ചില്ലെന്ന കാരണത്താല്‍ പിരിച്ചുവിട്ടത്‌ കോടതിവിധിയുടെ പശ്ചാത്തലത്തിലാണ്‌ നടപടി

പൂനെ: ഫീസടച്ചില്ലെന്ന കാരണത്താല്‍ പൂണെയിലെ സ്‌കൂളില്‍ നിന്ന്‌ 150 കൂട്ടികള്‍ പുറത്ത്‌. സീല്‍ എജുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളിലെ 150 വിദ്യാര്‍ഥികളെയാണ്‌ ഫീസടച്ചില്ലെന്ന കാരണത്താല്‍ പിരിച്ചുവിട്ടത്‌. ഫീസടക്കുന്നതുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ സീല്‍ എജുക്കേഷന്‍ സൊസൈറ്റി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫീസടക്കാത്തപക്ഷം വിദ്യാര്‍ഥികളുടെ അഡ്‌മിഷന്‍ റദ്ദാക്കുന്നതിന്‌ സ്‌കൂള്‍ മാനേജ്‌മെന്റിന്‌ അധികാരമുണ്ടെന്ന കോടതിവിധിയുടെ പശ്ചാത്തലത്തിലാണ്‌ നടപടി.
30000 രൂപ രക്ഷിതാക്കള്‍ അടച്ചത്‌ 2016-17 വര്‍ഷത്തെ ഫീസാണ്‌. 2017-2018 വര്‍ഷത്തെ ഫീസടക്കുന്നതിനായിരുന്നു അവര്‍ക്ക്‌ പ്രശ്‌നം. സ്‌കൂളുകള്‍ക്ക്‌ ഫീസ്‌ നിര്‍ണയിക്കാന്‍ അവകാശമുണ്ടെന്ന കോടതിവിധിയെ തുടര്‍ന്നാണ്‌ നടപടി. ഏഴ്‌ ദിവസത്തെ സമയം നല്‍കിയിരുന്നുവെങ്കിലും രക്ഷിതാക്കള്‍ പ്രതികരിച്ചിരുന്നില്ലെന്നും സീല്‍ എജുക്കേഷന്‍ സൊസൈറ്റി ലീഗല്‍ അഡൈ്വസര്‍ വിക്രം ദേശ്‌മുഖ്‌ പറഞ്ഞു.
എന്നാല്‍ മാനേജ്‌മെന്റ്‌ അമിതഫീസ്‌ ചെലുത്തിയെന്നാണ്‌ രക്ഷിതാക്കളുടെ ആരോപണം. 30,000 രൂപ ഫീസിനത്തിലും 10,000 രൂപ ഡെപ്പോസിറ്റായും നല്‍കിയിരുന്നു. ഡെപ്പോസിറ്റില്‍ നിന്നും അധികമായി വരുന്ന ഫീസ്‌ ഈടാക്കാന്‍ മാനേജ്‌മെന്റിനോട്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറായിരുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.