ബെയ്‌റൂട്ട്: ബലാത്സംഗം ചെയ്തയാള്‍ക്ക് ഇരയെ വിവാഹം കഴിക്കാമെന്ന വിവാദ നിയമം ലബനന്‍ പാര്‍ലമെന്‍റ് നീക്കം ചെയ്തു. ലോകമെങ്ങും ഏറെ ചര്‍ച്ചയാവുകയും ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ലബനന്‍ ഏറ്റവും വിമര്‍ശിക്കപ്പെടുകയും ചെയ്ത നിയമ പരിഷ്‌കരണമായിരുന്നു ഇത്. ഈ നിയമം എടുത്തു മാറ്റുന്നതായി ലബനന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി വിവാദ നിയമം നിര്‍ത്തലാക്കിയതായുള്ള നിയമം പുറപ്പെടുവിക്കും. ജോര്‍ദാന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളിലും സമാനമായ നിയമം നിലനിന്നിരുന്നു. ഈ വര്‍ഷം ആദ്യം ഈ രാജ്യങ്ങള്‍ ഇത് റദ്ധാക്കിയിരുന്നു. 

ഇതിനു പിന്നാലെയാണ് ലബനനും നിയമ ഭേദഗതി വരുത്തിയത്. നിയമം നിലവില്‍ വന്നതു മുതല്‍ നിരവധി സാമൂഹ്യ സംഘടനകളും, സ്ത്രീ സംഘടനകളും, ജനകീയ കൂട്ടായ്മകളും ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. ഇവരുടെ വിജയം കൂടിയാണ് ഈ നേട്ടം.