ചുവപ്പ് പടരുന്ന മെക്സിക്കോ; ഏഴ് ദശകത്തിനിപ്പുറം ഇടത് പക്ഷക്കാരനായ പ്രസിഡന്‍റ്; ഒബ്രഡോര്‍ അധികാരമേറ്റു
അഭയാർഥികളുടെ കടന്നുവരവിന് തടയിടാനായി മെക്സിക്കോ അതിർത്തിയിൽ സുരക്ഷാ മതിൽ കെട്ടുമെന്നതുൾപ്പെടെയുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ നയങ്ങളെ ശക്തമായി എതിർക്കുന്ന വ്യക്തിയാണ് ഒബ്രഡോർ. ട്രംപിന്‍റെ മതില്‍ സ്വപ്നം എന്താകും എന്ന് ഇനി കണ്ടറിയണം
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ അധികാര വഴികളില്‍ ഇടതുപക്ഷം തിരികെയെത്തി. ഏഴ് പതിറ്റാണ്ടിന് ശേഷം ഇടതുപക്ഷക്കാരനായ ഒരാള്‍ മെക്സിക്കോയുടെ പ്രസിഡന്‍റ് പദത്തിലെത്തി. മെക്സിക്കോ സിറ്റിയുടെ മുന്‍ മേയര്‍ കൂടിയായ ആന്‍ഡ്രൂസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ മെക്സിക്കോയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റു.
തെരഞ്ഞെടുപ്പില്‍ 56 ശതമാനം വോട്ട് നേടിയാണ് ഒബ്രഡോര്‍ അധികാരം ഉറപ്പിച്ചത്. അടുത്ത ആറ് കൊല്ലക്കാലത്തേക്ക് രാജ്യത്തെ നയിക്കുകയെന്ന ഉത്തരവാദിത്വമാണ് ഒബ്രഡോറില്‍ നിക്ഷിപ്തമായിരിക്കുന്നത്. നേരത്തെ രാജ്യത്തെ അഴിമതിയും ദാരിദ്ര്യവും അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഒബ്രഡോറിന്‍റെ സ്ഥാനലബ്ദിയില്‍ ലോക നേതാക്കള്‍ അഭിന്ദനമറിയിച്ചു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവായ ജെറമി കോര്‍ബന്‍ ചരിത്രനിമിഷം എന്നാണ് ട്വിറ്ററില്‍ കുറിച്ചത്. അഭയാർഥികളുടെ കടന്നുവരവിന് തടയിടാനായി മെക്സിക്കോ അതിർത്തിയിൽ സുരക്ഷാ മതിൽ കെട്ടുമെന്നതുൾപ്പെടെയുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ നയങ്ങളെ ശക്തമായി എതിർക്കുന്ന വ്യക്തിയാണ് ഒബ്രഡോർ. ട്രംപിന്‍റെ മതില്‍ സ്വപ്നം എന്താകും എന്ന് ഇനി കണ്ടറിയണം.