കോഴിക്കോട്: പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംരക്ഷണത്തിൽ ഒരു വിവാഹസത്കാരം. കോഴിക്കോട് മാവൂരിൽ കല്യാണവീട്ടിൽ പുലി ഇറങ്ങി എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തി കല്യാണവീടിന് സംരക്ഷണം ഒരുക്കിയത്.എന്നാൽ ദൃശ്യങ്ങളിൽ ഉള്ളത് പുലിയല്ല കാട്ടുപൂച്ചയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കോഴിക്കോട് മാവൂരിലാണ് സംഭവം. പള്ളിത്താഴം സ്വദേശി സുജിത്തിന്റെ വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ എത്തിയ ബന്ധുക്കളിൽ ചിലർ വിവാഹവീടിന്റെ ദൃശ്യങ്ങൾ പകർത്തി.വിദേശത്തുള്ള ബന്ധുക്കൾക്ക് കാണാനായി ഈ ദൃശ്യങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു.എന്നാൽ ദൃശ്യങ്ങളിൽ കാണുന്നത് ഒരു പുലിയെ അല്ലെ എന്ന് കുടുംബാംഗങ്ങളിൽ ചിലർ സംശയം പ്രകടിപ്പിച്ചു. ഇതോടെ മാവൂരിൽ വിവാഹവീട്ടിൽ പുലി ഇറങ്ങിയെന്ന് വാർത്തയും പ്രചരിച്ചു.
പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. ദൃശ്യങ്ങളിൽ ഉള്ളത് പുലിയല്ല കാട്ടുപൂച്ചയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ എല്ലാവർക്കും ആശ്വാസമായി
പ്രദേശത്ത് കൂടുതൽ പരിശോധന നടത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.പൊലീസിന്റെ സംരക്ഷണയിൽ കാര്യങ്ങൾ എല്ലാം മംഗളമായി നടന്നതിന്റെ ആശ്വാസത്തിലാണ് സുജിത്തും കുടുംബവും.
