സന്നിധാനത്ത് കര്‍ശന സുരക്ഷ: നിയന്ത്രണങ്ങളിൽ നേരിയ ഇളവുകള്‍, വിരിവയ്ക്കാൻ അനുമതി നല്‍കി പൊലീസ്
സന്നിധാനത്ത് രാത്രിയിൽ കര്‍ശന സുരക്ഷ തുടരുമ്പോഴും തീര്‍ത്ഥാടകര്‍ക്ക് ഇന്നലെ വിരിവയ്ക്കാൻ പൊലീസ് അനുമതി നൽകി.
സന്നിധാനം: സന്നിധാനത്ത് രാത്രിയിൽ കര്‍ശന സുരക്ഷ തുടരുമ്പോഴും തീര്‍ത്ഥാടകര്‍ക്ക് ഇന്നലെ വിരിവയ്ക്കാൻ പൊലീസ് അനുമതി നൽകി. നെയ്യഭിഷേകത്തിന് മുൻകൂട്ടി ടിക്കറ്റെടുത്ത ആളുകളെയാണ് വിരിവയ്ക്കാൻ അനുവദിച്ചത്. നട അടച്ചാൽ ഭക്തര് സന്നിധാനം വിടണം എന്നായിരുന്നു മുൻ നിർദേശം എങ്കിലും അതിരാവിലെ നെയ്യഭിഷേകം ചെയ്യേണ്ട തീർഥാടകർക്ക് പോലീസ് ഇളവ് നൽകി.
ഹരിവരാസനം പാടി നട അടച്ചതോടെ തിരുമുട്ടത്തും നടപന്തലിലും ഉള്ള മുഴുവന്‍ ആളുകളേയും പോലീസ് ഒഴിപ്പിച്ചു. നടപന്തലിലേക്ക് ഉള്ള പ്രവേശനം പോലും അനുവദിച്ചില്ല. കർശന നിയന്ത്രണതോടെ മാളികപ്പുത്തും സമീപത്തും വിരി സ്ഥലങ്ങളിലും തീർഥാടകരെ തങ്ങാൻ അനുവദിച്ചു. പടിഞ്ഞാറേ നടയിലും വടക്കേ നടയിലും തീർത്ഥാടകർ വിരി വച്ചു. പാസും തിരിച്ചറിയൽ രേഖയും നെയ്യഭിഷേക ടിക്കറ്റും പരിശോധിച്ച ശേഷമാണ് ഇവരെ വിരിവയ്ക്കാൻ അനുവദിച്ചത്.
സന്നിധാനത്ത് ദേവസ്വത്തിന്റെ അടക്കം മുറികൾ വാടകയ്ക്ക് നൽകുന്നതിനും കർശന നിയന്ത്രണം ഉണ്ട്. ഓൺലൈൻ ബുക്കിംഗ് മാത്രമാണ് ഇനി അനുവദിക്കുക. വരുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം ആകും താമസം അനുവദിക്കുക. ഒരു മുറിയിൽ മൂന്നിൽ കൂടുതൽ പേരെ താങ്ങാൻ അനുവദിക്കരുത് എന്ന കർശന നിർദേശം ദേവസ്വം ബോർഡിനും നൽകിയിട്ടുണ്ട്.