അനുനയനീക്കങ്ങള്‍ ഫലം കണ്ടില്ല: കിസാൻസഭയുടെ രണ്ടാംഘട്ട ലോംഗ് മാർച്ച് തുടങ്ങി
മഹാരാഷ്ട്ര സർക്കാരിന്‍റെ വാക്കാലുള്ള ഉറപ്പുകളും പിന്നീട് പൊലീസിനെ ഇറക്കിയുള്ള അനുമതി നിഷേധവും കർഷകർക്ക് മുന്നിൽ വിലപ്പോയില്ല. അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സമരം മുംബൈയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.
മുംബൈ:മഹാരാഷ്ട്രയിലെ കർഷക പ്രശ്നങ്ങൾ ഉയർത്തി കിസാൻ സഭയുടെ ലോംഗ് മാർച്ച് രണ്ടാംഘട്ടം തുടങ്ങി. സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും ലോംഗ് മാര്‍ച്ചുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് കിസാന്‍ സഭയും കര്‍ഷകരും. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ കിസാന്‍ മാര്‍ച്ച് ഒഴിവാക്കുന്നതിനുള്ള അനുനയനീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് മഹാരാഷ്ട്ര ഭരിക്കുന്ന ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാര്‍.
ചുട്ടുപൊള്ളുന്ന വെയിലിനെ അതിജീവിച്ചാണ് ആയിരക്കണക്കിന് കര്‍ഷകര്‍ കിസാന്‍ സഭയുടെ ഭാഗമായി നാഷികില്‍ നിന്നും മുംബൈയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. മഹാരാഷ്ട്ര സർക്കാരിന്‍റെ വാക്കാലുള്ള ഉറപ്പുകളും പിന്നീട് പൊലീസിനെ ഇറക്കിയുള്ള അനുമതി നിഷേധവും കർഷകർക്ക് മുന്നിൽ വിലപ്പോയില്ല. അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സമരം മുംബൈയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ രാത്രി നടന്ന അവസാന വട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ് കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. വനാവകാശ നിയമം നടപ്പിലാക്കുക,മഹാരാഷ്ട്രയിലെ നദീജലം ഗുജറാത്തിലേക്ക് തിരിച്ചുവിടുന്നത് തടയുക, കാർഷികകടങ്ങൾ എഴുതി തള്ളുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ,ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ കർഷകരെ പിന്തിരിപ്പിക്കാനുള്ള സർക്കാർ ശ്രമം തുടരുകയാണ്.