സാമൂഹ്യപ്രവര്‍ത്തകന്‍ നദീറിനെതിരെ കേരള പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. മാവോയിസ്റ്റെന്ന് ആരോപിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവര്‍ മാവോയിസ്റ്റുകള്‍ എന്ന പോസ്റ്ററില്‍ 10 പേരുടെ ചിത്രത്തിനൊപ്പമാണ് നദീറിന്റെയും ചിത്രം നല്‍കിയിരിക്കുന്നത്. പേരാവുര്‍ സ്റ്റേഷന് മുന്നിലാണ് ഇത്തരമൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നദി വ്യക്തമാക്കുന്നു. 

ഇരിട്ടി ഡിവൈഎസ്പി യ്ക്ക് കീഴിലുള്ള എല്ലാ സ്റ്റേഷനിലും യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ ചിത്രമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നദീര്‍ പറയുന്നു. 

2016 ഡിസംബര്‍ 19നാണ് ആറളം പൊലീസ് നദീറിനെ കസ്റ്റഡിയിലെടുക്കുന്നത്. ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ സമീപവാസികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്ന കേസിലായിരുന്നു നദീറിനെ കസ്റ്റഡിയിലെടുത്തത്. 

കേസില്‍ നദീറിനെതിരെ തെളിവുകളൊന്നുമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുകയും ഇയാളെ വെറുതെ വിടുകയും ചെയ്തതാണ്. കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ഇതിനിടയില്‍ വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇനിയും തന്നെ ഉപദ്രവിക്കാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യവുമായി നദീര്‍ രംഗത്തെത്തിയിരിക്കുന്നത്. 

നദീറിന്‍റെ പോസ്റ്റ് ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നാണ് ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത FIR 148/16 ന്റെ ഭാഗമായി എന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇപ്പോഴും ഹൈക്കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുന്നു, രണ്ടാഴ്ച മുമ്പ് ഹൈക്കോടതി സ്റ്റേറ്റിനോട്‌ എത്രയും പെട്ടന്ന് കേസില്‍ തീരുമാനം ഉണ്ടാകണം എന്നും, പോലീസ് റിപ്പോര്‍ട്ട് പെട്ടന്ന് തന്നെ കോടതിയില്‍ സമര്‍പ്പിക്കണം എന്നും പറഞ്ഞിരിക്കയാണ്. രണ്ടാഴ്ച മുമ്പ് കേളകം പോലീസ് സ്റ്റേഷനില്‍ പോയ ഒരു സുഹൃത്ത് സ്റ്റെഷനിലും പരിസരത്തും ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഉണ്ടെന്നും വ്യക്തമായ ചിത്രമുണ്ടെന്നും പറഞ്ഞു വിളിച്ചിരുന്നു, പഴയതാകും എന്ന് കരുതി ശ്രദ്ധിച്ചില്ല, എന്നാല്‍ ഇന്ന് പേരാവൂര്‍ സ്റ്റേഷന് മുന്നില്‍ മറ്റൊരു സുഹൃത്ത് കണ്ട ഫ്ലക്സ് ബോഡ് ആണിത്. സി ഐ യുമായി സുഹൃത്ത് ഫോണില്‍ സംസാരിച്ചപ്പോള്‍ ഇരിട്ടി DYSP ക്ക് കീഴിലുള്ള എല്ലാ സ്റ്റെഷനിലും UAPA പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ ചിത്രമുണ്ട് എന്നാണ് അറിഞ്ഞത്.. ഞാന്‍ ഒളിവിലെന്ന തമാശ അവിടെ നിക്കട്ടെ... ഒരു വര്‍ഷമായി അറിയാത്ത വിഷയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു, ഇനിയും ഈ ഉപദ്രവം തീരാന്‍ ഞാനെന്താണ് ചെയ്യേണ്ടത്? പ്രദേശത്തുള്ള സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും ഈ ഫ്ലക്സിന്റെ ഡീറ്റയില്‍സ് ഒന്ന്‍ അന്വേഷിക്കാമോ ?