പെരുമ്പാവൂർ: പർദ്ദ ധരിച്ച് കാമുകിയെ കാണാൻ പോയ പ്ലസ് ടുക്കാരനെ നാട്ടുകാർ പിടികൂടി. ചൊവ്വാഴ്‌ച്ച പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിലാണ് സംഭവംപട്ടിപ്പാറയിൽ നിന്നുള്ള പ്ളസ് ടുക്കാരൻ കാമുകനാണ് രാവിലെ പത്തരയോടെ നാട്ടുകാരുടെ പിടിയിലായത്.

അയൽവാസികളിൽ നിന്നും രക്ഷപ്പെടാനായി പർദ്ദ ധരിച്ച് കൂട്ടുകാരന്റെ ബൈക്കിലെത്തിയ യുവാവിനെക്കണ്ട് അയൽവാസിയായ വീട്ടമ്മ പരിചയമില്ലാത്ത സ്ത്രീയെ അഭിവാദ്യം ചെയ്തു. എന്നാൽ വേഷം ധരിച്ചെങ്കിലും ശബ്ദത്തിൽ മാറ്റം വരുത്താൻ കാമുകൻ മറന്നുപോയതോടെ കാര്യം കൈയിൽ നിന്നും പോവുകയായിരുന്നു. 

വീട്ടമ്മ ബഹളം വച്ചതോടെ ഓടിയ കാമുകൻ ആ സമയം റോഡിലൂടെ വന്ന മറ്റൊരു സുഹൃത്തിന്റെ ബൈക്കിൽ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു. മാതാപിതാക്കൾ വീട്ടിൽ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാൻ ശ്രമിച്ചതാണ് പ്രശ്‌നമായത്.
എന്നാൽ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പോഞ്ഞാശ്ശേരിയിൽ വച്ച് ആളുകൾ കാമുകനെ പിടികൂടുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ പൊലീസ് ഇയാളെ പൊക്കി ജീപ്പിലിട്ട് കൊണ്ടുപോയി. 

കുട്ടികളെ പർദ്ദയിട്ട് തട്ടിക്കൊണ്ടു പോകുന്ന സംഘമുണ്ടെന്ന നേരത്തെ മുതലുള്ള നാട്ടുകാരുടെ സംശയമാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയതെന്ന് പിന്നീട് എല്ലാവരും തിരിച്ചറിഞ്ഞെങ്കിലും കാമുകന് ശക്തമായ താക്കീതും മാതാപിതാക്കൾക്ക് ഉപദേശവും നൽകി പൊലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.

കേസെടുത്തില്ല. പെൺകുട്ടി വിളിച്ചിട്ടാണ് കാമുകനെത്തിയതെന്ന് പൊലീസിനും ബോധ്യമായി. ആളെ തിരിച്ചറിയാതിരിക്കാനും കാമുകിയുടെ വീട്ടിൽ എളുപ്പത്തിൽ കയറിക്കൂടാനുമാണ് ഇതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പർദ്ദ ഇടുകയെന്നത് കാമുകിയുടെ തന്ത്രമെന്നാണ് സൂചന.