ഹിയേറൊയ്ക്ക് പകരമാണ് എന്റ്വികെ സ്ഥാനമേറ്റെടുത്തത്.  രണ്ട് വര്‍ഷത്തെ കരാറിലാണ് എന്റ്വിക്കെയുടെ നിയമനം.

മാഡ്രിഡ്: മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ലൂയിസ് എന്റ്വികെ സ്പാനിഷ് ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍. താല്‍കാലിക പരിശീലകനായി സ്ഥാനമേറ്റെടുത്തിരുന്ന ഫെര്‍ണാണ്ടോ ഹിയേറൊ കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു. ഹിയേറൊയ്ക്ക് പകരമാണ് എന്റ്വികെ സ്ഥാനമേറ്റെടുത്തത്. 

ലോകകപ്പിന് തൊട്ട് മുന്‍പ് തുടങ്ങിയ വിവാദങ്ങള്‍ക്കാണ് ഇതോടെ അവസാനമാകുന്നത്. ലോകകപ്പിന് തൊട്ടുമുന്‍പാണ് സ്പാനിഷ് പരിശീലകനായിരുന്ന ഹുലെന്‍ ലൊലെറ്റേഗ്വിയെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കുന്നത്. പിന്നാലെ ഹിയേറൊ സ്ഥാനമേറ്റെടുത്തു. എന്നാല്‍ സ്പാനിഷ് ടീം പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ദിവസങ്ങള്‍ക്കകം ഹിയറോയും രാജിവെയ്ക്കുകയായിരുന്നു.

പുതിയ കോച്ചിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍. രണ്ട് വര്‍ഷത്തെ കരാറിലാണ് എന്റ്വിക്കെയുടെ നിയമനം. 48കാരനായ എന്റ്വികെ ബാഴ്‌സ വിട്ടതിന് ശേഷം ഒരു ചുമതലയും ഏറ്റെടുത്തിരുന്നില്ല. 

രണ്ട് ലാലിഗ കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗ് കിരീടവും എന്റ്വികെ ബാഴ്‌സയ്‌ക്കൊപ്പം നേടി. 
ഒപ്പം ക്ലബ് ലോകകപ്പും, മൂന്ന് കോപ ഡെല്‍ റെ കിരീടവും ബാഴ്‌സലോണ എന്റികെയ്ക്ക് ഒപ്പം ഉയര്‍ത്തി. സ്പാനിഷ് ടീമിന് വേണ്ടി 62 തവണ ബൂട്ടുക്കെട്ടിയിട്ടുണ്ട് എന്റ്വികെ. ബാഴ്‌സലോണയ്ക്ക് വേണ്ടി 207 മത്സരങ്ങള്‍ കളിച്ചു. റയല്‍ മാഡ്രിഡിനായി 157 തവണയും ബൂട്ടുക്കെട്ടിയെന്ന പ്രത്യേകതയും എന്റ്വികെയ്ക്കുണ്ട്.