ഒരു ഗോള്‍ കൂടി നേടിയാല്‍ ക്രിസ്റ്റ്യാനോയെ മറികടന്ന് ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മുന്നിലെത്താം

മോസ്‌കോ: ലോകകപ്പില്‍ ടുണീഷ്യക്കെതിരെ ബെല്‍ജിയത്തിന്‍റെ ഗോള്‍ മഴ. രണ്ടിനെതിരെ അഞ്ച് ഗോളുകളുടെ വമ്പന്‍ ജയവുമായി ബെല്‍ജിയം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ബെല്‍ജിയത്തിനായി സൂപ്പര്‍താരങ്ങളായ ഹസാര്‍ഡും ലുക്കാക്കുവും ഇരട്ട ഗോള്‍ നേടി. മത്സരത്തിന്‍റെ പതിനാറാം മിനിട്ടില്‍ ആദ്യം വല കുലുക്കിയ ലുക്കാക്കു ആദ്യ പകുതിയുടെ അധിക സമയത്തും ഗോള്‍ കണ്ടെത്തി.

ഇതോടെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പമെത്താനും ലുക്കാക്കുവിന് സാധിച്ചു. ക്രിസ്റ്റ്യാനോ ഇതുവരെ നാല് ഗോളുകളാണ് നേടിയിട്ടുള്ളത്. ആദ്യ മത്സരത്തില്‍ സ്പെയിനിനെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റി രണ്ടാം മത്സരത്തിലും വല കുലുക്കിയിരുന്നു. ലുക്കാക്കുവാകട്ടെ ആദ്യ മത്സരത്തില്‍ ഇരട്ട ഗോളുകളോടെ ടീമിന് വിജയം സമ്മാനിച്ചിരുന്നു. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ ക്രിസ്റ്റ്യാനോയൊ ലുക്കാക്കുവോ വലകുലുക്കുകയെന്ന് കണ്ടറിയണം. ലുക്കാക്കുവാണ് മുന്നിലെത്തുന്നതെങ്കില്‍ മെസിയും നെയ്മറുമടക്കമുള്ള താരങ്ങളെ പിന്നിലാക്കി ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന ഖ്യാതിയും സ്വന്തമാകും.

മത്സരത്തിന് കിക്കോഫായി ആറാം മിനുറ്റില്‍ തന്നെ ബെല്‍ജിയം മുന്നിലെത്തി. അഞ്ചാം മിനുറ്റില്‍ മാര്‍ട്ടെന്‍സിനെ ബോക്സില്‍ ടുണീഷ്യന്‍ പ്രതിരോധതാരം ബെന്‍ യൂസഫ് വീഴ്ത്തിയതിന് റഫറി പെനാള്‍ട്ടി അനുവദിച്ചു. കിക്കെടുത്ത സ്‌ട്രൈക്കര്‍ ഹസാര്‍ഡിന് വലയിലേക്കുള്ള പ്രവേശനം അനായാസമായിരുന്നു. ഗോളിയെ കബളിപ്പിച്ച് പന്ത് താഴ്ന്ന് പറന്ന് ബാറിന്‍റെ ഇടത് മൂലയെ ചുമ്പിച്ചു.

ടുണീഷ്യക്ക് ഞെട്ടല്‍ മാറുംമുന്‍പ് 16-ാം മിനുറ്റില്‍ ലുക്കാക്കുവിന്‍റെ അടുത്ത പ്രഹരം. മെര്‍ട്ടന്‍സിന്‍റെ പാസില്‍ ലുക്കാക്കുവിന്‍റെ മിന്നല്‍വേഗവും ഫിനിഷിംഗും കളംനിറഞ്ഞപ്പോള്‍ ബെല്‍ജിയം രണ്ട് ഗോളിന് മുന്നിലെത്തി‍. എന്നാല്‍ രണ്ട് മിനുറ്റിന്‍റെ ഇടവേളയില്‍ ബെല്‍ജിയത്തെ വിറപ്പിച്ച് ടുണീഷ്യ ശക്തമായ മറുപടി നല്‍കി. ഖാസ്രിയെടുത്ത ഫ്രീകിക്കില്‍ നിന്ന് ബ്രോണ്‍ ഗോളിക്ക് കൈപ്പാടകലെയിലൂടെ വലകുലുക്കി.

എന്നാല്‍ 45 മിനുറ്റ് പൂര്‍ത്തിയായി 2-1ന് മത്സരം ഇടവേളയ്ക്ക് പിരിയും എന്ന് കരുതവെ ഇഞ്ചുറി ടൈമില്‍ ലുക്കാക്കുവിലൂടെ ബെല്‍ജിയം മൂന്നാം ഗോള്‍ നേടി. പ്രതിരോധതാരം മ്യൂനിയറുടെ തകര്‍പ്പന്‍ പാസില്‍ കാലുകളില്‍ പന്ത് ചൂണ്ടിയെടുത്ത് ലുക്കാക്കു കുതിച്ചപ്പോള്‍ ബെല്‍ജിയം 3-1ന്‍റെ ലീഡുമായി ഇടവേളയ്ക്ക് പിരിഞ്ഞു. 51ാം മിനിട്ടില്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ കണ്ടെത്തുകയായിരുന്നു. 90 ാം മിനിട്ടില്‍ ബാത്ഷുവിയും വല കുലുക്കിയതോടെ ബെല്‍ജിയത്തിന്‍റെ ഗോള്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. അവസാന മിനിട്ടില്‍ ഖസാരിയാണ് ടുണീഷ്യയുടെ രണ്ടാം ഗോള്‍ നേടിയത്.