ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയാണ് വിമാനം കെട്ടിടത്തിന് മുകളില്‍ തകര്‍ന്നുവീണത്. ഇവിടെ അന്‍പതോളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്.
മുംബൈ: പരിശീലന പറക്കലിനിടെ കഴിഞ്ഞ ദിവസം ജനവാസ മേഖലയില് തകര്ന്നുവീണ സ്വകാര്യ വിമാനം അഞ്ച് പേരുടെ ജീവനുകളാണ് കവര്ന്നെടുത്തത്. എന്നാല് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് 50 പേര് ഈ അപകടത്തില് നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയാണ് വിമാനം കെട്ടിടത്തിന് മുകളില് തകര്ന്നുവീണത്. ഇവിടെ അന്പതോളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. ഒരു മണിക്ക് ഇവര് ഭക്ഷണം കഴിക്കാനായി കെട്ടിടത്തിന് പുറത്തേക്കിറങ്ങി. ഈ സമയത്താണ് കെട്ടിടം തകര്ത്തുകൊണ്ട് വിമാനം ഇതിന് മുകളിലേക്ക് വീണത്. പരിസരത്തുണ്ടായിരുന്ന തൊഴിലാളികള് തന്നെയാണ് അപകട സ്ഥലത്ത് ആദ്യം ഓടിയെത്തിയതും. പല കഷണങ്ങളായി ചിതറിവീണ വിമാനത്തില് നിന്ന് തീയും പുകയും ഉയര്ന്നപ്പോള് എന്താണ് സംഭവിച്ചതെന്ന് ആദ്യം ഇവര്ക്ക് മനസിലായില്ല. വിമാനം വീണ സ്ഥലത്ത് നിന്ന് 50 മീറ്റര് അകലേക്ക് വരെ ചില ഭാഗങ്ങള് ചിതറിത്തെറിച്ചു. പരിസരമാകെ പുകകൊണ്ട് നിറഞ്ഞു.
വിമാനച്ചിലുണ്ടായിരുന്ന ക്യാപ്റ്റന്മാര് പ്രദീപ് രജപുത്, മരിയ എയര് ക്രാഫ്റ്റ് മെയിന്റനന്സ് എഞ്ചിനീയര് സുരഭി, എയര്ക്രാഫ്റ്റ് ജൂനിയര് ടെക്നീഷന് മനീഷ് പാണ്ഡെ എന്നിവരും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. വിമാനത്തിന്റെ ഉടമസ്ഥരായ യു.വൈ ഏവിയേഷന് കമ്പനി പരീക്ഷണപറക്കല് നടത്താന് അനുമതി തേടിയിട്ടില്ലെന്ന് സിവില് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു.
