അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചുകൊന്ന സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു

കൊല്ലം: അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചുകൊന്ന സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണകാരണം തലയ്ക്കേറ്റ ക്ഷതം മൂലമാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മണിക്ക് റോയിയുടെ ശ്വാസകോശത്തിനും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

തന്നെ നാല് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് മണിക് റോയി പറയുന്ന വീഡിയോ ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. പക്ഷേ പൊലീസ് രണ്ട് പ്രതികളില്‍ അന്വേഷണം ഒതുക്കി. സിഐ ഉള്‍പ്പെട്ട അന്വേഷണ സംഘം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താൻ തയ്യാറായില്ല. മര്‍ദ്ദനമേല്‍ക്കുന്ന സമയത്ത് മണിക്കിന്‍റെ ബന്ധുക്കളുടെ മൊഴിയെടുത്തില്ല .അന്ന് പിടിയിലായ പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി വിട്ടയച്ചു.

നേരത്തെ അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചുകൊന്ന കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റിയിരുന്നു. പുനലൂര്‍ ഡിവൈഎസ്പി അനില്‍കുമാറിനാണ് അന്വേഷണ ചുമതല. സിഐയുടെ അന്വേഷണത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. അതേ സമയം മണിക് റോയിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.