ഇന്നലെ ഏഴ് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സമിതി സിബിഐ ഡയറക്ടറെ മാറ്റാന്‍ തീരുമാനിച്ചത്. അലോക് വര്‍മയെ മാറ്റാനുള്ള തീരുമാനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നാഗേശ്വര റാവുവിനെ നിയമിക്കുകയും ചെയ്തുവെന്നാണ് വിവരം.

ദില്ലി: സിബിഐ ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവു വീണ്ടും ചുമതലയേറ്റു. വെള്ളിയാഴ്ച രാത്രി തന്നെ നാഗേശ്വര റാവു ചുമതലയേറ്റുവെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ഏഴ് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സമിതി സിബിഐ ഡയറക്ടറെ മാറ്റാന്‍ തീരുമാനിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

അലോക് വര്‍മയെ മാറ്റാനുള്ള തീരുമാനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നാഗേശ്വര റാവുവിനെ നിയമിക്കുകയും ചെയ്തുവെന്നാണ് വിവരം. രാജ്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വ സംഭവങ്ങളാണ് സിബിഐ തലപ്പത്ത് നടക്കുന്നത്.

ഇന്ന് നിരവധി തീരുമാനം സിബിഐയില്‍ നിന്ന് ഉണ്ടായേക്കും. സിബിഐയ്ക്കുള്ളിലെ നാടകങ്ങള്‍ തുടരുകയാണ്. നേരത്തെ അലോക് വര്‍മയ്ക്കെതിരായ ആരോപണങ്ങള്‍ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തിരുന്നു. 10 ആരോപണങ്ങളാണ് അലോക് വര്‍മയ്ക്കെതിരെ പ്രധാനമായും ഉള്ളത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ നാല് ആരോപണങ്ങള്‍ ശരിയല്ല.

എന്നാല്‍ രണ്ട് ആരോപണങ്ങളില്‍ ക്രിമിനല്‍ നടപടി വേണമെന്നും നാല് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അളോക് വര്‍മയ്ക്കെതിരെ തുടരന്വേഷണത്തിനുള്ള തീരുമാനം നാഗേശ്വര റാവു കൈകൊള്ളാന്‍ സാധ്യതയുണ്ട്. 

അതേസമയം സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. മുൻ ഡയറക്ടർ അലോക് വർമ്മ വ്യക്തിവിരോധം തീർക്കാനാണ് കേസെടുത്തതെന്ന് രാകേഷ് അസ്താന ആരോപിച്ചിരിന്നു. അസ്താനയ്ക്കെതിരെയുള്ള എഫ്ഐആര്‍ ഹൈക്കോടതി തള്ളിയാല്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് രാകേഷ് അസ്താനയ്ക്ക് തിരിച്ച് വരാനാകും.