കൊച്ചി: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ യത്തീംഖാന അധ്യാപകന്‍ പൊലീസില്‍ കീഴടങ്ങി. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സൈഫുദ്ദീനാണ് എറണാകുളം കല്ലൂര്‍ക്കാട് പൊലീസില്‍ കീഴടങ്ങിയത്. മുഹമ്മദ് സൈഫുദീന്‍ യത്തീംഖാനയില്‍ പഠിക്കുന്ന ആറ് ആണ്‍കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇയാള്‍ ഒന്നിലേറെ തവണ പീഡനത്തിനിരയാക്കി. നവംബറില്‍ കുട്ടികള്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചതോടെയാണ് പീ‍‍‍‍ഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസ് എടുത്തെങ്കിലും മുഹമ്മദ് സൈഫുദ്ദീന്‍ ഒളിവില്‍ പോയി. എന്നാല്‍ പൊലീസിനെ വെട്ടിച്ച് പല ജില്ലകളിലായി ഒളിവിലായിരുന്ന പ്രതി ഒടുവില്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

പ്രതി അറസ്റ്റിലായതോടെ യത്തീംഖാന അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. മുഹമ്മദ് സൈഫുദീനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.