ദില്ലി: രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഇംഗ്ളീഷ് നിര്‍ബന്ധമാക്കണമെന്ന് വിദ്യഭ്യാസ സെക്രട്ടറിമാരുടെ പാനല്‍ പ്രധാനമന്ത്രിക്ക് ശുപാര്‍ശ നല്‍കി. എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ജങ്ക് ഫുഡിന് അധിക നികുതി ഏര്‍പ്പെടുത്തണമെന്നും ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ പ്രധാനമന്ത്രിക്കു ശുപാര്‍ശ നല്‍കി.

എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് നിര്‍ബന്ധിത പഠനവിഷയമായുള്ളത് രാജ്യത്തെ സി ബി എസി ഇ സ്കുളുകളില്‍ മാത്രമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ എല്ലാ സ്കുളുകളിലും അഞ്ചാം ക്ലാസു മുതല്‍ ഇംഗ്ലീഷ് നിര്‍ബന്ധമാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറിമാര്‍ പ്രധാനമന്ത്രിക്കു ശുപാര്‍ശ നല്‍കിയത്. ബ്ലോക്ക് തലത്തില്‍ ഇംഗ്ളീഷ് മാധ്യമമായുള്ള ഒരു സര്‍ക്കാര്‍ സ്കൂളെങ്കിലും വേണമെന്നും ഇവര്‍ പ്രധാനമന്ത്രിക്കു നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.

ഓരോ ബ്ലോക്കിലും അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സ്കൂളുകളില്‍ ശാസ്‌ത്ര പഠനത്തിനുള്ള അവസരമൊരുക്കണമെന്നും ശൂപാര്‍ശയിലുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണ് സെക്രട്ടറിമാര്‍ പ്രധാനമന്ത്രിക്കു ശുപാര്‍ശ സമര്‍പ്പിച്ചത്. കേരളത്തിലേതുപോലെ ബര്‍ഗര്‍,പിസ്സ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് അധിക നികുതി ഈടാക്കണമെന്ന് ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ പ്രധാനമന്ത്രിക്കു ശുപാര്‍ശ നല്‍കി.

ഇതുവഴി ലഭിക്കുന്ന അധിക നികുതി ആരോഗ്യ ബജറ്റിലേക്ക് നീക്കിവയ്‌ക്കണമെന്നും സംഘം ശുപാര്‍ശ ചെയ്തു.ആരോഗ്യം, ജനാരോഗ്യ സംരക്ഷണം, നഗര വികസനം എന്നിവയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി പ്രധാനമന്ത്രി നിയോഗിച്ച പതിനൊന്നംഗ സംഘമാണ് ശുപാര്‍ശ നല്‍കിയത്.