പെരുമണ്ണാക്ലാരിയിലെ ഭൂമി വിണ്ടുകീറല്‍

മലപ്പുറം:പെരുമണ്ണക്ലാരിയില്‍ ഭൂമി വിണ്ടുകീറിയത് പരിശോധിക്കാൻ വിദഗ്ധ സംഘം എത്തും. വിശദമായ പഠനം വേണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് വിദഗ്ധ സംഘം പരിശോധനക്കെത്തുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് പെരുമണ്ണക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയില്‍ ഭൂമിയില്‍ വിള്ളല്‍ ആദ്യമായി കണ്ടത്.ചെറിയ വിള്ളല്‍ പിന്നീട് പലപ്പോഴായി വലുതായി വരികയായിരുന്നു. അടുത്തിടെ പെയ്ത മഴയില്‍ ഭൂമി 70 മീറ്ററോളം നീളത്തില്‍ വലിയ തോതില്‍ വിണ്ടുകീറി. ഇതോടെ സമീപവാസികള്‍ അപകട ഭീഷണിയിലായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകട ഭീഷണിയെ തുടര്‍ന്ന് സമീപത്തെ താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റിയിരുന്നു. ജില്ലാ ദുരന്ത നിവാരണ
അതോറിറ്റിയും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഭൂമിയിലെ വിള്ളല്‍ ഗൗരവമുള്ള അവസ്ഥയാണെന്നും വിദഗ്ധ പരിശോധന ആവശ്യമുണ്ടെന്നും ഇവര്‍ ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ദേശീയ ഭൗമശാസ്ത്ര കേന്ദ്രം ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുന്നത്.

ഭൂഗര്‍ഭ പരിശോധന റഡാല്‍ ഉള്‍പെടെയുള്ള ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള വിദഗ്ധ പഠനമായിരിക്കും സംഘം നടത്തുക. നാശനഷ്ടം ഉണ്ടായ വീട്ടുടമകള്‍ക്ക് അടിയന്തരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്.