മലപ്പുറത്ത് വന്‍ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി

മലപ്പുറം കോട്ടപ്പടിയിൽ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററുകളും പൊലീസ് പിടിച്ചെടുത്തു. കള്ളനോട്ടുസംഘത്തിലെ പ്രധാനിയായ വിൽബർട്ടിനെ കോടതി റിമാൻഡ് ചെയ്തു. എറണാകുളം കാക്കനാട് സ്വദേശിയായ വിൽബർട്ട്, മലപ്പുറം കോട്ടപ്പടിയിലെ വാടക വീട്ടിലെ കേന്ദ്രത്തിൽ അച്ചടിച്ചകള്ളനോട്ട് , ടൗണിലെ സൂപ്പർമാർക്കറ്റിൽ ചിലവാക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് നിരീക്ഷണത്തിലായത്.
സംശയം തോന്നിയ സൂപ്പർ മാർക്കറ്റിലെ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇയാളെ രഹസ്യമായി പിന്തുടർന്ന പൊലീസ് കോട്ടപ്പടിയിലെ രഹസ്യ കേന്ദ്രം കണ്ടെത്തി. ഇവിടെനിന്ന് നോട്ടടിക്കാനുള്ള യന്ത്രങ്ങളും കള്ളനോട്ടുകളും പിടിച്ചെടുത്തു. മലപ്പുറം കേന്ദ്രമാക്കി കള്ളനോട്ട് നിർമാണം തുടങ്ങിയിട്ട് 3 ആഴ്ച ആയിട്ടേയുള്ളു എന്നാണ് പ്രതി പറയുന്നത്. ഇതിനകം നിരവധി ആളുകൾ ഇവിടെ വന്നുപോയതായി പൊലീസിന് വിവം ലഭിച്ചുട്ടുണ്ട്. ഇവിടെ എത്തിയ സ്ന്ദർശകരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. വിൽസനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.