മലപ്പുറം: ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനൊടുവില്‍ വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. വോട്ടിങ് രാവിലെ ഏഴിന് തുടങ്ങി. ആദ്യ രണ്ട് മണിക്കൂറില്‍ 8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

ആകെ 165 പോളിങ് ബൂത്തുകളുണ്ട്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ക്ക് കാണാന്‍ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്.

രണ്ട് സ്വതന്ത്രരുൾപ്പെടെ ആറ് സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. 1.7 ലക്ഷം വോട്ടർമാരാണു വേങ്ങരയിലുള്ളത്. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങൾ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്ട്രോങ് റൂമിലെത്തിക്കും. 15നാണ് വോട്ടെണ്ണല്‍.

പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലീഗിലെ കെ എന്‍ എ ഖാദറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ പി പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രനും എസ്ഡിപിഐയുടെ കെ.സി.നസീറും വേങ്ങരയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ലീഗിന് വെല്ലുവിളിയുയര്‍ത്തി, വിമതന്‍ കെ.ഹംസയും സ്വതന്ത്രനായി മത്സരരംഗത്തുണ്ട്.