കൊച്ചി: എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പ്രഫ. തുറവൂർ വിശ്വംഭരൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. അർബുദത്തെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 'തപസ്യ' കലാവേദിയുടെ മുൻ അദ്ധ്യക്ഷൻ ആയിരുന്ന തുറവൂര്‍ പ്രഭാഷകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും ശ്രദ്ധേയസംഭാവനകളാണ് നൽകിയത്.

മഹാഭാരതത്തെ ലോക തത്വചിന്തയുടെ വെളിച്ചത്തില്‍ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്ന രചനകളായിരുന്നു തുറവൂരിനെ ഏറെ ശ്രദ്ധേയമാക്കിയത്. ദീർഘകാലം മഹാരാജാസ് കോളേജിലെ അധ്യാപകനായി സേവനമനുഷ്ടിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി തൃപ്പൂണിത്തുറയിൽ നിന്ന് മത്സരിച്ചിരുന്നു. 1943ല്‍ ചേര്‍ത്തലയ്ക്ക് സമീപം തുറവൂരായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. 

സംസ്കൃത പണ്ഡിതനായിരുന്ന പിതാവില്‍ നിന്നാണ് തുറവൂര്‍ ജ്യോതിശാസ്ത്രത്തിലും ആയുര്‍വേദത്തിലും വേദാന്തത്തിലുമെല്ലാം അറിവ് സമ്പാദിച്ചത്. മൃതദേഹം രാവിലെ 10 മുതൽ 12 വരെ കൊച്ചി ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം കൊച്ചിയിലെ വീട്ടിൽ വെളളിയാഴ്ച വൈകിട്ട് നടക്കും.