യാത്ര മുടക്കി മോശം കാലാവസ്ഥ കുടുങ്ങിയത് നാല് മലയാളികള്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു

നേപ്പാള്‍: കൈലാസ സന്ദര്‍ശനത്തിന് പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടക സംഘം നേപ്പാളില്‍ കുടുങ്ങി അഞ്ച് ദിവസമായിട്ടും രക്ഷിക്കാന്‍ നടപടികളായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് സിമികോട്ടില്‍ കുടങ്ങിയവരില്‍ നാല് മലയാളികളാണ് ഉള്ളത്. ഇക്കഴിഞ്ഞ 21 നാണ് മുപ്പത്തിയേഴംഗ തീര്‍ത്ഥാടക സംഘം കേരളത്തില്‍ നിന്ന് കൈലാസ മാനസസരോവര്‍ സന്ദര്‍ശനത്തിന് പോയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി 27 ന് മടങ്ങാനിരിക്കേയാണ് കാലാവസ്ഥ പ്രതികൂലമായത്. 

കേരളത്തില്‍ നിന്ന് പോയ സംഘത്തിലെ കോഴിക്കോട് സ്വദേശി ചന്ദ്രന്‍, ഭാര്യ വനജ, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി രമാദേവി, എറണാകുളം സ്വദേശി ലക്ഷ്മി എന്നിവരാണ് നേപ്പാളിലെ സിമികോട്ടില്‍ കുടങ്ങിയിരിക്കുന്നത്.തിരികെയുള്ള യാത്രക്ക് ഇവരുടെ ഊഴമായപ്പോഴേക്കും കാലവസ്ഥ മോശമാകുകയായിരുന്നു. മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്ററുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. രക്ഷപ്പെട്ട സംഘം ഇന്നലെയാണ് കേരളത്തില്‍ തിരിച്ചെത്തിയത്. കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ വിവരമറിയിച്ചിട്ടുണ്ട്. നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടെങ്കിലും മോശം കാലാവസ്ഥ മൂലം ഒന്നും ചെയ്യാനാകില്ലെന്നാണ് മറുപടി. വിഷയം ഇതുവരെ സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല.