മലയാളി യുവതിക്ക് സൗദിയില്‍ വീട്ടുതടങ്കലില്‍ ക്രൂരപീഡനമെന്ന് പരാതി.കട്ടപ്പന സ്വദേശി മാത്യു വര്‍ഗ്ഗീസിന്‍റെ ഭാര്യ ജെസ്സി മാത്യുവാണ് റിയാദില്‍ കുടുങ്ങിയിരിക്കുന്നത്. മലയാളികളുടെ വീട്ടില്‍ പ്രായമായ മാതാപിതാക്കളെ പരിചരിക്കാനെന്ന് പറഞ്ഞാണ് ഒരു വര്‍ഷം മുന്‍പ് ജെസ്സിയെ സൗദിക്ക് കൊണ്ടു പോകുന്നത്.കട്ടപ്പയിലെ ഒരു വനിതാ ട്രാവല്‍ ഏജന്‍റ് വഴിയായിരുന്നു യാത്ര.അവിടെയെത്തിയപ്പോള്‍,ഒരു സൗദി സ്വദേശിയുടെ വീട്ടിലാണ് ജോലിക്ക് കയറ്റിയത്.ആദ്യത്തെ രണ്ട് മാസം നാട്ടിലേക്ക് ഫോണ്‍ ചെയ്യാന് സമ്മതിച്ചിരുന്നു.പിന്നീടത് ഇല്ലാതായി.ഇടക്ക് വിളിക്കാന്‍ അവസരം ലഭിച്ചപ്പോഴാണ് തന്‍റെ ദുരവസ്ഥ ജെസ്സി നാട്ടിലറിയിച്ചത്.ക്രൂരമര്‍ദ്ദനത്തിനൊപ്പം ശമ്പളവും കൃത്യമായി കിട്ടുന്നില്ലെന്ന വിവരം അറിയിച്ചു.

തുടര്‍ന്ന് ഇടുക്കി എംപി മുഖേന കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ വിവരം അറിയിച്ചു.കളക്ടര്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കി. ജെസ്സിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് സാധിക്കുന്നില്ല.ഇടനിലക്കാര്‍ സൗദി സ്വദേശിയില്‍ നിന്ന് വാങ്ങിയ പണം നല്‍കിയാലെ ജെസ്സിയെ വിട്ടു നല്‍കു എന്നാണ് നാട്ടില്‍ ലഭിച്ചിരിക്കുന്ന വിവരം.എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന പരാതിയും മാത്യുവിനുണ്ട്.