കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ മുന്നോക്ക വിഭാഗ സംഘടനയായ സ്വര്‍ണ സേന കരിങ്കൊടി കാണിച്ചിരുന്നു. ഇത് യുവമോര്‍ച്ചയും പ്രതിഷേധക്കാരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷത്തിനും വഴിവെച്ചു

പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രിയെ നിതീഷ് കുമാറിനെ ചെരുപ്പ് കൊണ്ട് എറിഞ്ഞ യുവാവ് അറസ്റ്റില്‍. ഇന്നലെ ജനതാദള്‍ യുണെെറ്റഡിന്‍റെ യുവസംഘടനയിലെ പ്രവര്‍ത്തകരുമായി നടന്ന കോണ്‍ഫറന്‍സിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറുണ്ടായത്. ഔറംഗബാദ് സ്വദേശിയായ ചന്ദന്‍ കുമാറിനെ സംഭവ സ്ഥലത്ത് വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഉന്നത ജാതിയില്‍ ജനിച്ചതിനാല്‍ സംവരണം കാരണം ജോലി ലഭിക്കുന്നില്ലെന്ന ദേഷ്യത്തിലാണ് ചെരുപ്പെറിഞ്ഞതെന്നാണ് ചന്ദന്‍റെ വിശദീകരണം. ചെരുപ്പേറ് ഉണ്ടായതോടെ ചന്ദനെ ജെഡിയു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ രക്ഷിക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണം നടത്താതെ പിന്നോക്ക വിഭാഗങ്ങള്‍ നല്‍കുന്ന പരാതിയില്‍ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന നിയമം വീണ്ടും പ്രാബല്യത്തില്‍ വന്നത് ബീഹാറില്‍ മുന്നോക്ക വിഭാഗക്കാരുടെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ മുന്നോക്ക വിഭാഗ സംഘടനയായ സ്വര്‍ണ സേന കരിങ്കൊടി കാണിച്ചിരുന്നു. ഇത് യുവമോര്‍ച്ചയും പ്രതിഷേധക്കാരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷത്തിനും വഴിവെച്ചു. പട്ടികവിഭാഗ സംരക്ഷണ നിയമം നിലനിര്‍ത്താനുള്ള ബിൽ ലോക്സഭ കഴിഞ്ഞ ഓഗസ്റ്റില്‍ ഏകകണ്ഠമായി പാസാക്കുകയായിരുന്നു.

പട്ടിക വിഭാഗ സംരക്ഷ നിയമത്തെ ദുര്‍ബലപ്പെടുത്തിയ കോടതി വിധിക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇതിനൊപ്പവും പ്രതിപക്ഷവും നിലപാട് കടുപ്പിച്ചതോടെ ബില്‍ കൊണ്ടു വരുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.