വിസ തട്ടിപ്പുകേസിലെ മുഖ്യപ്രതി കൊല്ലത്ത് പിടിയില്‍
കൊല്ലം: വിസ തട്ടിപ്പുകേസിലെ മുഖ്യപ്രതി കൊല്ലത്ത് പിടിയില്‍. 75 പേരില്‍ നിന്നായി 30 ലക്ഷം രൂപ തട്ടിയെടുത്ത ഡെയ്സിലിനെ പരവൂര്‍ പൊലീസാണ് പിടികൂടിയത്.
കുവൈത്ത് സൗദി എന്നിവിടങ്ങളില്‍ നിന്നായി പ്രതിമാസം 60000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ഡെയ്സിലും ഭാര്യയും ചേര്‍ന്ന് ആളുകളെ സമീപിച്ചത്. മുൻകൂറായി 50000 രൂപയും വിസ വന്നതിന് ശേഷം ആറു ലക്ഷം രൂപയും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് കൊല്ലത്തെയും തിരുവനന്തപുരത്തെയും നിരവധി പേരില്‍ നിന്ന് പണം വാങ്ങി. നാലു മാസത്തോളമായി വിസ ഉടനെ എത്തുമെന്ന് പറഞ്ഞ് ഇടപാടുകാരെ കബളിപ്പിച്ച ഡെയ്സില്‍ പിന്നീട് ഒളിവില്‍ പോകുകയായിരുന്നു.
വിസ ആവശ്യമാണെന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം വിളിച്ച് വരുത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രാൻസിസിന്റെ ഭാര്യ ഒളിവിലാണ്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. സംഘത്തിലെ മുഖ്യകണ്ണി വിദേശത്തേക്ക് കടന്നതായും പൊലീസ് അറിയിച്ചു.