റാഞ്ചി: കാണാതായ ഭാര്യയെ തേടി 42 കാരനായ മനോഹര്‍ നായക് തന്റെ സൈക്കിളില്‍ യാത്ര ചെയ്തത് 600 കിലോമീറ്റര്‍. ജനുവരി 14നാണ് ജാര്‍ഖണ്ഡ് സ്വദേശിയായ മനോഹറിന്റെ ഭാര്യ അനിതയെ കാണാതാകുന്നത്. മകര സക്രാന്തിയ്ക്കായി കുമ്രോസോള്‍ ഗ്രാമത്തിലെ മാതൃഗൃഹത്തിലേക്ക് പോയതായിരുന്നു അനിത. അവിടെ വച്ചാണ് അവരെ കാണാതാകുന്നത്. 

തുടര്‍ന്ന് 24 ദിവസം കൊണ്ട് 65 ഗ്രാമങ്ങളിലാണ് സൈക്കിള്‍ ചവിട്ടി മനോഹര്‍ തന്റെ ഭാര്യയെ തെരഞ്ഞ് നടന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷവും അനിത വീട്ടിലേക്ക് തിരിച്ച് വരാതായതോടെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. ഒഡീഷയില്‍ ദിവസവേതന തൊഴിലാളിയാണ് മനോഹര്‍. അനിതയെ കുറിച്ച് പൊലീസില്‍നിന്ന് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ തിരഞ്ഞിറങ്ങിയത്. 

'' മാനസികമായി പ്രശ്‌നങ്ങളുള്ള അനിതയ്ക്ക് കൃത്യമായി സംസാരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സൈക്കിള്‍ നേരയാക്കി ഭാര്യയെ തിരഞ്ഞിറങ്ങുകയായിരുന്നു. എത്ര ദൂരം അവളെ തേടി ഞാന്‍ അലഞ്ഞുവെന്ന് അറിയില്ല''; മനോഹര്‍ പറഞ്ഞു.

എത്ര തിരഞ്ഞിട്ടും അനിതയെ കണ്ടെത്താനാകാത്തതോടെ ഭാര്യയുടെ ഫോട്ടോ വച്ച് മനോഹര്‍ പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്ത നല്‍കി. വാര്‍ത്ത കണ്ട് അനിതയെ തിരിച്ചറിഞ്ഞ ചിലര്‍ പൊലീസില്‍ വിവരമറിയിച്ചു. ഭക്ഷണശാലയ്ക്ക് മുന്നില്‍ ഇരിക്കുന്ന അനിതയെ കണ്ടതായി ഖരഗ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചതോടെ മനോഹറിന് വിവരം ലഭിക്കുകയും തന്റെയും ഭാര്യയുടെയും തിരിച്ചറിയയല്‍ രേഖകളുമായി പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. ഒടുവില്‍ ഫെബ്രുവരി 10 ന് മനോഹറിന്റെ അനിതയെ തിരിച്ചു കിട്ടി.