മധ്യപ്രദേശിൽ മുതിർന്ന നേതാവ് നരോത്തം മിശ്രയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി വൻ പ്രതിഷേധം. ബിജെപി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചത് 12 മണിക്കൂറോളം. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ നിരവധി പൊലീസുകാർക്ക് പരിക്ക്. 

ദതിയ: മധ്യപ്രദേശിൽ മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നരോത്തം മിശ്രയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി വൻ പ്രതിഷേധം. നരോത്തം മിശ്രയുടെ അനുയായികളായ മൂവായിരത്തോളം പേർ 12 മണിക്കൂറോളം നേരം ദേശീയപാത ഉപരോധിച്ചത് പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ പൊലീസിന് നേരെ നടത്തിയ കല്ലേറിൽ ജില്ലാ പൊലീസ് മേധാവി അടക്കം നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും തകർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേശീയപാത 44ലാണ് വൻ പ്രതിഷേധം അരങ്ങേറിയത്. ദതിയ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നരോത്തം മിശ്രയെ തഴഞ്ഞ് അഷുതോഷ് തിവാരിയെ സ്ഥാനാർത്ഥിയാക്കിയതാണ് നരോത്തം മിശ്രയുടെ അനുയായികളെ പ്രകോപിപ്പിച്ചത്. ദതിയയിൽനിന്ന് മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ട നരോത്തം മിശ്ര, 2023ൽ കോൺഗ്രസിൻ്റെ രാജേന്ദ്ര ഭാരതിയോട് 7,500ലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസം വഞ്ചനാക്കേസിൽ ദില്ലി കോടതി മൂന്നുവർഷം തടവുശിക്ഷയ്ക്ക് വിധിച്ചതോടെ ആണ് രാജേന്ദ്ര ഭാരതിക്ക് എംഎൽഎ സ്ഥാനം നഷ്ടമായതും ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയതും.

ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു നാമനിർദേശ പത്രിക അടക്കം വാങ്ങി നരോത്തം മിശ്ര കാത്തിരിക്കുന്നതിനിടെ ആണ് വെള്ളിയാഴ്ച ബിജെപി അഷുതോഷ് തിവാരിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിൽ നരോത്തം മിശ്ര കടുത്ത അതൃപ്തിയിലായിരുന്നു. ഇതിനിടെ ആണ് വൻ പ്രതിഷേധവുമായി അനുയായികൾ തെരുവിലിറങ്ങിയത്. രോഷാകുലരായ പ്രതിഷേധക്കാർ 12 മണിക്കൂറോളം ദേശീയപാത ഉപരോധിച്ചുവെന്നും പൊലീസിന് നേരെ കല്ലേറ് നടത്തിയെന്നും ജില്ലാ കളക്ടർ സ്വപ്നിൽ വാങ്കഡെ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. അക്രമം നടത്തിയ പ്രതിഷേധക്കാരിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Scroll to load tweet…

നരോത്തം മിശ്രയെ മത്സരിപ്പിക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്നും ബിജെപി വിടാൻ തങ്ങൾ തയ്യാറെടുക്കുകയാണെന്നും ഒരാൾ പറഞ്ഞു. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് ജില്ലാ പ്രസിഡൻ്റ് അടക്കം നിരവധി പേർ പാർട്ടി വിട്ടതായി റിപ്പോർട്ട് ഉണ്ട്. ഈ മാസം 30നാണ് ദതിയ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ.