ഇന്നലെ പുലർച്ചെ രണ്ടോടെ ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ചായിരുന്നു അപകടം. എറാണാകുളത്തുനിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു സംഭവം. ബിസിനസ് ആവശ്യത്തിനായി കുടുംബാംഗങ്ങളുമൊത്ത് എറാണാകുളത്ത് പോയതായിരുന്നു ഷെജിൻ
ചാത്തന്നൂർ (കൊല്ലം): അപകടം വരുത്തിയ വാഹനത്തെ തിരഞ്ഞുപോകുന്നതിനിടെ വൈദ്യുതി തൂണിൽ കാർ ഇടിച്ച് യുവാവ് മരിച്ചു. ചാത്തന്നൂർ ആദിച്ചനല്ലൂർ കുമ്മല്ലൂർ എംഎആർ ഫുഡ് ഉടമ കെട്ടിടത്തിൽ ഷെജിൻ (26) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടോടെ ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ചായിരുന്നു അപകടം.
എറാണാകുളത്തുനിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു സംഭവം. ബിസിനസ് ആവശ്യത്തിനായി കുടുംബാംഗങ്ങളുമൊത്ത് എറാണാകുളത്ത് പോയതായിരുന്നു ഷെജിൻ. രണ്ടു കാറുകളിലായാണ് ഇവർ വീട്ടിലേക്കു മടങ്ങിയത്. ഷെജിൻ കാറിൽ ഒറ്റയ്ക്കായിരുന്നു.ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിനു സമീപം ഇറച്ചിക്കോഴിയുമായി എത്തിയ ലോറി റോഡിൽ അപകടത്തിൽപ്പെട്ട നിലയിൽ കണ്ട് ഷെജിൻ കാർ നിർത്തി വിവരം അന്വേഷിച്ചു. അപകടം വരുത്തിയ ടോറസ് ലോറി ഇത്തിക്കര ഭാഗത്തേക്ക് ഓടിച്ചുപോയെന്നു സ്ഥലത്ത് ഉണ്ടായിരുന്നവർ അറിയിച്ചു. തുടർന്ന് ഈ വാഹനം കണ്ടെത്തുന്നതിനായി കാർ തിരിച്ച് ഷെജിൻ ഇത്തിക്കര ഭാഗത്തേക്കു പോയി. അതേസമയം ഷെജിന്റെ പിന്നാലെ എത്തിയ ബന്ധുക്കൾ ചരിഞ്ഞ ലോറി ഉയർത്താൻ സഹായിക്കുകയായിരുന്നു.
എന്നാൽ സമയം കഴിഞ്ഞിട്ടും ഷെജിൻ മടങ്ങിവരാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരക്കിപ്പോയപ്പോഴാണു വൈദ്യുതിതൂണിൽ ഇടിച്ചു കാർ മറിഞ്ഞ നിലയിൽ കാണുന്നത്. വൈദ്യുതി തൂൺ ഒടിഞ്ഞ് കമ്പികൾ പൊട്ടിയിരുന്നു. പരുക്കേറ്റ ഷെജിനെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെയോടെ മരിച്ചു. പരേതനായ നുജുമുദ്ദീന്റെയും ബിജിയുടെയും മകനാണ്. ഹിസാനയാണു ഭാര്യ. സഹോദരങ്ങൾ: ഷെഫിൻ, ഷെഹിൻ.
