അറസ്റ്റ് ഒഴിവാക്കാന്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ 69കാരന്‍ മരിച്ചു; പൊലീസിന് പഴിച്ച് വീട്ടുകാര്‍

ദില്ലി: വഞ്ചനാക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ അറുപത്തൊമ്പത് വയസുള്ള കെട്ടിടനിര്‍മാതാവ് മരിച്ചു. ദില്ലിയിലെ വസന്ത് വിഹാറിലുള്ള വീട്ടില്‍ നിന്നുമാണ് ഇയാള്‍ താഴേയ്ക്ക് ചാടിയത്. പണം തട്ടിപ്പ് നടത്തിയതിന് വീരേന്ദ്ര ദിഗ്ര എന്ന കെട്ടിട നിര്‍മാതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറന്റ് പുറപ്പെടുവിച്ചിരുന്നു. 

ഇയാളെ അറസ്റ്റ് ചെയ്യാനായി പൊലീസ് വീട്ടിലെത്തിയത് ശ്രദ്ധയില്‍ പെട്ട ഇയാള്‍ മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. ഏപ്രില്‍ മുപ്പതിന് ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് ഇയാള്‍ വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് വീട്ടിലെത്തിയത്. 

എന്നാല്‍ പൊലീസുകാര്‍ ചെലുത്തിയ അമിത സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് വീരേന്ദ്ര ദിഗ്ര കടും കൈ ചെയ്തതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ ഇയാളെ പൊലീസുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയിലുണ്ടായ ഗുരുതര മുറിവിനെ തുടര്‍ന്ന് ഇയാള്‍ മരിക്കുകയായിരുന്നു.