തന്റെ 10 പെണ്‍മക്കളില്‍ രണ്ട് പേരെയാണ് പ്രതി അനാശ്വാസ്യത്തിന് പ്രേരിപ്പിച്ചത്. മറ്റുള്ളവരുമായി ലൈംഗിക വേഴ്‍ചക്ക് പ്രേരിപ്പിക്കുന്നതിന് പുറമെ മക്കളെ ഇയാളും ലൈംഗികമായി ഉപയോഗിച്ചുവെന്ന് മക്കള്‍ കോടതിയില്‍ അറിയിച്ചു.

റാസൽഖൈമ: രണ്ട് പെണ്‍മക്കളെ ആനാശ്വാസ്യത്തിന് നിര്‍ബന്ധിച്ച യു.എ.ഇ സ്വദേശിക്ക് ക്രിമിനല്‍ കോടതി 10 വര്‍ഷം തടവ് വിധിച്ചു. പ്രതിയായ റാസല്‍ഖൈമ സ്വദേശിയുടെ വീട് പൂട്ടിയിടാനും ഇയാള്‍ക്കെതിരെ സിവില്‍ കോടതിയില്‍ മറ്റ് നിയമ നടപടികള്‍ തുടരാനും ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

തന്റെ 10 പെണ്‍മക്കളില്‍ രണ്ട് പേരെയാണ് പ്രതി അനാശ്വാസ്യത്തിന് പ്രേരിപ്പിച്ചത്. മറ്റുള്ളവരുമായി ലൈംഗിക വേഴ്‍ചക്ക് പ്രേരിപ്പിക്കുന്നതിന് പുറമെ മക്കളെ ഇയാളും ലൈംഗികമായി ഉപയോഗിച്ചുവെന്ന് മക്കള്‍ കോടതിയില്‍ അറിയിച്ചു. ഏഴോളം വകുപ്പുകളാണ് ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്. പീഡനത്തിനിരയായ ചെറിയ കുട്ടിയുടെ പ്രായം 18 വയസില്‍ താഴെയായിരുന്നതും കടുത്തശിക്ഷ ലഭിക്കാന്‍ കാരണമായി. പ്രായപൂര്‍ത്തിയാവാത്ത മകള്‍ക്കൊപ്പം 31 കാരിയായ മറ്റൊരു മകളും പിതാവിനെതിരെ പൊലീസിന് മൊഴി നല്‍കി. സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് ഇയാള്‍ക്കായി ഹാജരാകാന്‍ രണ്ട് അഭിഭാഷകരെ കോടതി തന്നെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ വിചാരണക്കിടെ ഇവര്‍ രണ്ട് പേരും തങ്ങളെ ഒഴിവാക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. 

ആറു വർഷത്തോളം പിതാവ് വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇക്കാലയളവില്‍ നിശാ ക്ലബുകളിൽ നൃത്തം ചെയ്യിച്ചു. പലരുമായും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ നിരന്തരം മര്‍ദ്ദിച്ചു. പ്രതിയുടെ ഭാര്യ പ്രസവത്തിനായി ആശുപത്രിയില്‍ കിടന്ന സമയത്ത് കാറില്‍ വെച്ച് പീഡിപ്പിച്ചുവെന്നും ഇവര്‍ മൊഴിനല്‍കി. മൂത്ത സഹോദരിയുടെ സഹായത്തോടെ വീട്ടിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. പിന്നെയും ക്രൂരമായ മര്‍ദ്ദനത്തിനിരയായി. വീടിന് പുറത്ത് മറ്റാരുമായും പരിചയമില്ലാത്തത് കൊണ്ട് എങ്ങനെ രക്ഷപെടുമെന്ന് പോലും അറിയില്ലായിരുന്നു. പിന്നീട് ഫോണില്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇവരെ മോചിപ്പിച്ചു. ഇളയ മകളെ പീഡിപ്പിച്ച പോലെ പിതാവ് തന്നെയും പീഡിപ്പിച്ചുവെന്ന് മൂത്ത മകളും മൊഴി നല്‍കി.

ഒരാളില്‍ നിന്നും പണം വാങ്ങിയശേഷം അനാശാസ്യത്തിന് പിതാവ് നിര്‍ബന്ധിക്കുന്ന ഓഡിയോ റെക്കോര്‍ഡും ഇവര്‍ കോടതിയില്‍ ഹാജരാക്കി. അതേസമയം കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചു. മക്കളുടെ ഇഷ്ടപ്രകാരമാണ് അവരെ നിശാക്ലബ്ബില്‍ നൃത്തം ചെയ്യാനയച്ചതെന്ന് പിതാവ് വാദിച്ചു. 10 പെണ്‍മക്കളും രണ്ട് ആണ്‍ മക്കളുമുള്ള താന്‍ തൊഴില്‍രഹിതനാണ്. കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് മക്കളെ നിശാക്ലബ്ബില്‍ നൃത്തം ചെയ്യാന്‍ അനുവദിച്ചതെന്നും ഇതിന് ദിവസവും 200ഉം 300ഉം ദിര്‍ഹം പ്രതിഫലമായി കൈപ്പറ്റിയിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം തള്ളിയ കോടതി, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി, വിധി പറയുകയായിരുന്നു.