എംഎൽഎയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
ജെ ഡി എസ് എം എൽ എ ഗോപാലയ്യയുടെ അന്തരവളുമായി ഒളിച്ചോടിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കർണ്ണാടക തുമകുരു ജില്ലിലെ കൊറതഗരെക്ക് സമീപമുള്ള ജാട്ടി അഗ്രഹാര ഗ്രാമത്തിലാണ് സംഭവം.
ബെംഗളൂരു: ജെ ഡി എസ് എം എൽ എ ഗോപാലയ്യയുടെ അന്തരവളുമായി ഒളിച്ചോടിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കർണ്ണാടക തുമകുരു ജില്ലയിലെ കൊറതഗരെക്ക് സമീപമുള്ള ജാട്ടി അഗ്രഹാര ഗ്രാമത്തിലാണ് സംഭവം. മനു(32)എന്നയാളെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് ഗുണ്ടാപശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. എം എൽ എയുടെ 18കാരിയായ അനന്തരവളുമായി രണ്ടുമാസം മുൻപാണ് മനു ഒളിച്ചോടിയത്.
ചൊവ്വാഴ്ച രാവിലെയാണ് രക്തത്തിൽ കുളിച്ച നിലയിൽ മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി കൊല്ലപ്പെട്ടിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗോപാലയ്യയുടെ സഹോദരനായ ബസവരാജുവിന്റെ മകൾ പല്ലവിയുമായാണ് ഇവരുടെ ഡ്രൈവറായിരുന്ന മനു ഒളിച്ചോടിയത്. ശേഷം ബസവരാജുവിൽ നിന്നും മകൻ കിരണിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കിൽ വീഡിയോകൾ മനു പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
ഒളിച്ചോടിയതിന് പിന്നാലെ മകളെ തട്ടിക്കൊണ്ടുപപോയെന്ന് കാണിച്ച് ബസവരാജു പൊലീസിൽ പരാതി നൽകി. എന്നാൽ തന്നെയാരും തട്ടിക്കൊണ്ടുപോയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മനുവിനൊപ്പം പോയതെന്നും പറയുന്ന പല്ലവിയുടെ വീഡിയോകൾ പുറത്തു വന്നിരുന്നു. ബംഗളൂരു സിറ്റി, രാമനഗര, ബംഗളൂരു റൂറൽ, തുമകരു ജില്ലകളിലായി പത്തോളം കേസുകളിൽ പ്രതിയാണ് മനു.
അതേസമയം കൊലപാതകത്തിൽ പ്രതികളെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ നിയിപ്പിച്ചതായി തുമകുരു പൊലീസ് അറിയിച്ചു. കാമാക്ഷി പാളയം സ്വദേശിയാണ് മനു. ഒരു ഡി വി ഡി ഷോപ്പും ഇയാൾ നടത്തിയിരുന്നു.