തോടന്നൂര്‍ എംഎച്ച്ഇഎസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഹസ്നാസിനെ വീട്ടിലെ കുളിമുറിയിലാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ റാഗിങ് ആണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്തെന്ന പരാതിയാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്നത്. ഇതിനിടെ കോളേജില്‍ റാഗിംഗ് പതിവാണെന്ന് വ്യക്തമാക്കുംവിധമായിരുന്നു മാനേജ്മെന്‍റിന്‍റെ പ്രതികരണം. റാഗിംഗിനെതിരെ കോളേജില്‍ കര്‍മ്മസമിതി പ്രവര്‍ത്തിച്ചിരുന്നതായി മാനേജ്മെന‍റ് ജനറല്‍സെക്രട്ടറി പറയുന്നു. റാഗിങ് തടയുന്നതിനായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ശ്രദ്ധിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ കുറിച്ച് വടകര സിഐ അന്വേഷണം തുടങ്ങി. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെന്ന് തെറ്റിദ്ധരിച്ച് സീനിയര്‍ വിദ്യാര്‍ത്ഥിനിയെ ഹസ്നാസ് ഉള്‍പ്പടെയുള്ള സംഘം റാഗ് ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹസ്നാസിനെ ഭീഷണിപ്പെടുത്തയതുമാണ് അനിഷ്‌ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന സൂചനയും ഉയരുന്നുണ്ട്. ഇതേ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എംഎച്ച് ഇഎസ് കോളേജിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.