കേരളത്തില്‍ തെരുവ് നായ പ്രശ്നം വലിയൊരു സാമൂഹിക പ്രശ്നമായി മാറുകയാണ്.അക്രമസ്വഭാവമുള്ള തെരുവ് നായകളെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.എന്താണ് താങ്കളുടെ പ്രതികരണം?

ത്തരവ് കണ്ടിരുന്നു.ഇതില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.കെ.ടി.ജലീലിനാണ് പ്രശ്നം, നായ്‌ക്കളെ എങ്ങനെ അപകടകാരികളായി വിലയിരുത്തും?കുരയ്ക്കുന്ന നായകളെല്ലാം അക്രമകാരികളാണ് എന്നത് തെറ്റിദ്ധാരണയാണ്. ദില്ലിയില്‍ നാല് ലക്ഷം തെരുവ് നായ്‌ക്കളുണ്ടായിരുന്നു.എന്നാല്‍ കേരളത്തിലുള്ളത് രണ്ടരലക്ഷത്തില്‍പരം നായ്‌ക്കള്‍ മാത്രമാണ്.ശരിയായ വന്ധ്യംകരണത്തിലൂടെ ദില്ലിയിലും ചെന്നൈയിലും തെരുവ് നായ പ്രശ്നം പരിഹരിക്കപ്പെട്ടു. കേരളത്തില്‍ ഇത്രയും കുഴപ്പങ്ങള്‍ക്ക് കാരണം മാലിന്യ പ്രശ്നമാണ്. കേരളത്തില്‍ എല്ലാ രണ്ട് കിലോമീറ്ററിനുള്ളിലും മാലിന്യകൂമ്പാരങ്ങള്‍ ഉണ്ട്.അത് കൊണ്ട് എലികള്‍ കൂടുന്നു.എലികള്‍ ഉള്ളിടത്ത് ഇവയെ പിടിക്കാന്‍ നായകളുമുണ്ടാകും.നായകളെ കൊല്ലുന്നത് ലളിതമായ പരിഹാരമായിരിക്കാം പക്ഷെ ശാശ്വതമല്ല.ഒരു പട്ടിയെ കൊന്നാല്‍ മറ്റൊരു പട്ടി എവിടെ നിന്നെങ്കിലും എത്തി പ്രജനനം നടത്തും.ഗുജറാത്തിലെ സൂറത്തില്‍ നായ്‌ക്കളെ കൊന്നപ്പോള്‍ വിപരീതഫലമാണ് ഉണ്ടായത്.നായ്‌ക്കള്‍ ചത്തൊടുങ്ങിയപ്പോള്‍ എലികളുടെ എണ്ണം കൂടി പ്ലേഗ് പടര്‍ന്നു.

ചോദ്യം.കേരളത്തിലെ കടലോര ഗ്രാമമായ പുല്ലുവിളയില്‍ ഒരു വൃദ്ധയെ തെരുവ് നായ കടിച്ച് കൊന്നതാണ് വിഷയം വഷളാക്കിയത്?ഇവര്‍ മാംസം കൈവശം വച്ചിരിന്നു എന്ന് താങ്കള്‍ പറഞ്ഞോ?

എപ്പോഴൊക്കെ കേരളത്തില്‍ നായകള്‍ മനുഷ്യനെ കടിക്കുന്നോ അപ്പോഴെല്ലാം എന്നെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്.15 വര്‍ഷമായി ഇതാണ് അവസ്ഥ.പുല്ലുവിളയില്‍ രാത്രിയാണ് വൃദ്ധ കടപ്പുറത്തേക്ക് പോയത്.ഈ സമയത്ത 100ലധികം നായ്കള്‍ കടപ്പുറത്ത് ഉണ്ടായിരുന്നിരിക്കണം.പലതു പുറത്തെ ഗ്രാമങ്ങളില്‍ നിന്നും വന്ന പട്ടികളായിരിന്നിരിക്കണം.വൃദ്ധയുടെ കൈയ്യില്‍ ഇറച്ചി ഉണ്ടായിരുന്നതായി ഞാന്‍ പറഞ്ഞിട്ടില്ല.ഇറച്ചി കൈവശം വക്കുന്നവരെ തെരുവ് നായ്‌ക്കള്‍ കൂടുതലായി ആക്രമിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്.പല മാതാപിതാക്കളും കുട്ടികളെ മാംസം വാങ്ങാന്‍ പറഞ്ഞ് വിടുന്നു.ഇത്തരത്തില്‍ കുട്ടികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.‍ഞാന്‍ പറഞ്ഞ ഇക്കാര്യങ്ങളാണ് തെറ്റിദ്ധരിക്കപ്പെട്ടത്.കേരളത്തില്‍ ആളുകള്‍ അവര്‍ക്ക് തോന്നുന്നത് പോലെയൊക്കെ പറയുകയാണ്.

ഇത് സംസ്ഥാന സര്‍ക്കാറിന്റെ പ്രശ്നമാണ് ,സംസ്ഥാനം തന്നെ ഇത് കൈകാര്യം ചെയ്തോളാം എന്ന് പറയുന്നു.കേന്ദ്രത്തിന് എന്ത് ചെയ്യാന്‍ കഴിയും?

കേന്ദ്രം ഇടപെടുന്നില്ല.നായ്‌ക്കളെ കൊല്ലരുത് എന്നത് സുപ്രീംകോടതിയുടെ തീരുമാനമാണ്.ഇത് പിന്തുടര്‍ന്നെ മതിയാകു.എനിക്ക് എന്ത് ചെയ്യരുത് എന്ന് നിര്‍ദ്ദേശിക്കാനുള്ള അധികാരമില്ല.എന്നാല്‍ വ്യക്തിപരമായി ഈ പ്രശ്നത്തില്‍ ചില പോംവഴികള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയും.വന്ധ്യംകരണമാണ് ശാശ്വത പരിഹാരം.ദില്ലിയിലും ജയ്പൂരിലും എല്ലാം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു.വൈകാരികമായി പ്രശ്നങ്ങളെ കാണാതെ ശാസ്‌ത്രീയ പരിഹാരമാണ് കേരളം തേടേണ്ടത്.

ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമോ?അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ഈ പ്രശ്നത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ച് കഴിഞ്ഞു?

ഇത് അഭിഭാഷകര്‍ തന്നെ ചെയ്യേണ്ട കാര്യമാണ്.കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.കോടതി ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന് വിശ്വസിക്കുന്നു.

മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങള്‍ വീണ്ടും സംസാരിക്കുമോ?ഉത്തരവ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുമോ?

ഞാന്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു.കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു.എറണാകുളം ജില്ലയില്‍ വന്ധ്യംകരണ കേന്ദ്ര മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇത് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണം.

അവസാനമായി ഒരു ചോദ്യം കൂടി.താങ്കള്‍ മനുഷ്യാവകാശങ്ങളെക്കാള്‍ മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നുവെന്ന് പരാതിയുണ്ടല്ലൊ?

മനുഷ്യരുടെ അവകാശങ്ങളും മൃഗങ്ങളുടെ അവകാശങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം.നായ്‌ക്കളെ വന്ധ്യംകരിച്ചാല്‍ അവയുടെ അക്രമവാസന കുറയുകയും മനുഷ്യരെ രക്ഷിക്കാനും കഴിയും.നായ്‌ക്കളെ കൊല്ലണമെന്നാണെങ്കില്‍ കൊന്നുകൊള്ളു.പക്ഷെ ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് ഈ പ്രശ്നത്തിന് പരിഹാരമായി സുപ്രീംകോടതിയും ലോക ആരോഗ്യ സംഘടനയും മുന്നോട്ട് വക്കുന്നത്.പല സംസ്ഥാനങ്ങളും ഇത് ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു.കേരളം മാത്രമാണ് ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നത്.