മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ കുരുക്കിയ ഫോണ്‍വിളി സംപ്രേഷണം ചെയ്ത ചാനല്‍ അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരായേക്കില്ല. പ്രതികളായവ‍ര്‍ നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. നിക്ഷപക്ഷമായ അന്വേഷണവും കടുത്ത നടപടിയുമുണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു.

മുന്‍ മന്ത്രിയെ കുരുക്കിയ സ്റ്റിംഗ് ഓപ്പറേഷനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രത്യേക സംഘത്തിന്റെ വിലയിരുത്തല്‍. ചാനല്‍ മേധാവിയടുക്കം പ്രതിചേര്‍ക്കപ്പെട്ടവരെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ എഫ്ഐആറില്‍ പ്രതിചേര്‍ക്കപ്പെട്ട ഒമ്പത് പേര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ മുന്‍ ജാമ്യാപേക്ഷക്ക് ഒരുങ്ങുന്ന സാഹചര്യത്തില്‍ ആരും ഇന്ന് ഹാജരായില്ല. അറസ്റ്റുള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു.

മന്ത്രിയെ കുരുക്കിയത് സ്റ്റിംഗ് ഓപ്പറേഷനാണെന്നും അത് നടത്തിയത് ഒരു വനിതാ റിപ്പോര്‍ട്ടറാണെന്നും ചാനല്‍ മേധാവി തന്നെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകള്‍ ചാനല്‍ അധികൃതര്‍ തന്നെ ഹാജരാകേണ്ടിവരും. ഫോണ്‍ ചെയ്ത പെണ്‍കുട്ടിയ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ സംശയിക്കുന്ന സ്ത്രീ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.