സുധീരനെതിരെ അതൃപ്തി പ്രകടിപ്പിച്ച് കെ.എം മാണി

തിരുവനന്തപുരം:യുഡിഎഫ് യോഗത്തില്‍ സുധീരനെതിരെ അതൃപ്തി പ്രകടിപ്പിച്ച് കെ.എം മാണി. ചാഞ്ചാട്ടക്കാരന്‍ എന്ന പരാമര്‍ശത്തിലാണ് മാണിയുടെ പ്രതിഷേധം. സുധീരന്‍ യോഗത്തിനെത്തിയിരുന്നെങ്കില്‍ നേരിട്ട് ചോദിച്ചേനെയെന്നും കെ.എം മാണി. മാണിക്ക് സീറ്റ് നല്‍കിയതിനെതിരായ സുധീരന്‍റെ പ്രസ്താവനകളെ കെപിസിസി അധ്യക്ഷന്‍ ഹസ്സന്‍ തള്ളി. സുധീരന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് എം.എം ഹസ്സന്‍ പറഞ്ഞു. 

എന്നാല്‍ വിവാദങ്ങള്‍ സ്വഭാവികമാണെന്നാണ് യോഗത്തില്‍ മുരളീധരന്‍ പറഞ്ഞത്. യുഡിഎഫ് ഘടകക്ഷികള്‍ തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇതിന് കെപിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി. ആഗസ്റ്റ് ഏഴിന് സമ്പൂര്‍ണ യുഡിഎഫ് യോഗം ചേരും.

ഇന്ന് നടന്ന യുിഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനറെ വി.എം സുധീരന്‍ അറിയിച്ചിരുന്നു. രാജ്യസഭാ സീറ്റ് വിവാദത്തിലുണ്ടായ മുറിവ് ഉണക്കാനായിട്ടില്ലെന്നാണ് സുധീരന്‍റെ നിലപാട് .