അടിസ്ഥാന സൗകര്യങ്ങളില്‍ തുടങ്ങിയാല്‍ ഹോസ്റ്റല്‍ സൗകര്യം ഇല്ല. ജനറല്‍ ആശുപത്രിയിലെ രണ്ടും മൂന്നും നിലകളിലുള്ള വാര്‍ഡുകള്‍ താല്‍കാലിക ഹോസ്റ്റലുകളാക്കി മാറ്റിയിട്ടുണ്ട്. ഇനി പഠന സൗകര്യങ്ങളിലേക്ക് വന്നാല്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ടുപഠിക്കാന്‍ ആവശ്യത്തിലധികം രോഗികള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തുന്നുണ്ട് എന്നാല്‍ രോഗികളെ നോക്കാന്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല . ഇത് ക്ലിനിക്കല്‍ പരിശീലനത്തിന് തിരിച്ചടിയാകുന്നു 

അത്യാഹിത വിഭാഗത്തില്‍ സ്ഥലസൗകര്യമില്ല. അടിയന്തര ശസ്ത്രക്രിയ തിയറ്ററോ വെന്‍റിലേറ്റര്‍ സൗകര്യമുള്ള എസിയുവും ഇല്ല. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ എങ്ങനെ പരിചരിക്കണമെന്നത് നാലാം വര്‍ഷത്തിലേക്ക് കടക്കുന്പോഴും ഇവിടുത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിച്ചിട്ടില്ലെന്ന് ചുരുക്കം

ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ രോഗികളെ ചികില്‍സിക്കാനെത്തേണ്ടവരുടെ ദുരവസ്ഥയാണിത് മുന്‍പ് 501 കിടക്കകള്‍. ഇപ്പോള്‍ 410. കിടത്തിചികില്‍സയിലുള്ള രോഗികളുടെ എണ്ണം മുന്‍പ് 550 ന് മുകളില്‍. ഇപ്പോള്‍ 320 .മെഡിക്കല്‍ കോളജ് ആയി മാറിയപ്പോള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീ‍ഴിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗികളെ കിടത്തി ചികില്‍സിക്കുന്നതുള്‍പ്പെടെ കുറച്ചെന്നാണ് പരാതി. 

ഇതോടെ വെട്ടിലായത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍. എന്നാല്‍ രണ്ട് ഭരണ സംവിധാനത്തിന്‍ കീ‍ഴില്‍ ഒരു ആശുപത്രിയുടെ പ്രവര്‍ത്തനം വന്നതോടെയാണിതൊക്കെ സംഭവിച്ചതെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിലപാട്. അസൗകര്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന നിലപാടിലാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍.

മെഡിക്കല്‍ കോളജിനായുള്ള അക്കാദമിക് ബ്ലോക്ക് തയാറാണ്. തൊട്ടടുത്തായി പുതിയ ലക്ച്ചര്‍ റൂമുകളും സെന്‍ട്രല്‍ ലൈബ്രറിയുമടക്കം സജ്ജമാക്കുന്നുണ്ട്. കിറ്റ്കോയ്ക്കാണ് 68 കോടി രൂപയുടെ കെട്ടിട നിര്‍മാണചുമതല. എന്നാല്‍ പണി ഇ‍ഴഞ്ഞുനീങ്ങുന്നു . കാരണമെന്തെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് അറിയില്ല. ഹോസ്റ്റലിനും അധ്യാപകര്‍ക്കുള്ള ക്വാര്‍ട്ടേ‍ഴ്സിനും ടെണ്ടര്‍ പോലും വിളിച്ചിട്ടില്ല.