മാന്ദാമംഗലം സെന്‍റ് മേരീസ് പള്ളിയിൽ ഇന്നലെ രാത്രിയിലുണ്ടായ ഓർത്തഡോക്സ് -യാക്കോബായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗത്തെയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. 

തൃശൂര്‍: മാന്ദാമംഗലം സെന്‍റ് മേരീസ് പള്ളിയിൽ ഇന്നലെ രാത്രിയിലുണ്ടായ ഓർത്തഡോക്സ് -യാക്കോബായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗത്തെയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. 12 മണിക്ക് കലക്ടറേറ്റിലാണ് യോഗം. ഓർത്തഡോക്സ്, യാക്കോബായ സഭാ പ്രതിനിധികൾ ചർച്ചയ്ക്ക് വരണമെന്ന് ജില്ലാ കലക്ടർ ടി.വി.അനുപമ ആവശ്യപ്പെട്ടു. അക്രമം ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം പള്ളിത്തര്‍ക്കത്തിലിടപെട്ടത്.

പള്ളിത്തര്‍ക്കത്തിനിടയാക്കിയത് പൊലീസിന്‍റെ പിടിപ്പുകേടാണെന്ന് ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസ് ആരോപിച്ചു. അക്രമം ഉണ്ടാകാനായി പൊലീസ് കാത്തിരുന്നു. കോടതി വിധി അംഗീകരിച്ച് സഹന സമരം നടത്തിയവര്‍ക്കെതിരെ യാക്കോബായ വിഭാഗം പള്ളിക്ക് അകത്ത് നിന്ന് കല്ലെറിയുകയായിരുന്നു. എന്നാല്‍ കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് സഹന സമരം നടത്തിയ ഓര്‍ത്തഡോക്സ് വിശ്വാസികളെ കല്ലെറിയുകായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. 

മാന്ദാമംഗലം പള്ളി സംഘർഷത്തെ തുടര്‍ന്ന് 120 പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസാണ് ഒന്നാം പ്രതി. നിരവധി വൈദികരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സ്ഥലത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു.