വനഭൂമി നശിപ്പിച്ചു; മനോഹർ പരീക്കറിന്റെ മകനെതിരെ കോടതി നോട്ടീസ്
റിസോർട്ട് നിർമ്മാണത്തിനായി പരിസ്ഥിതി നശിപ്പിച്ചുവെന്നും നിർമ്മാണം വേഗത്തിലാക്കാൻ നിയമാവലികൾ പ്രത്യേകമായി സൃഷ്ടിച്ചുവെന്നും പരാതിയിൽ പരാമർശിക്കുന്നു
പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ആഭിജാത് പരീക്കറിനെതിരെ കേസ്. റിസോർട്ട് നിർമ്മിക്കാൻ ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമി കയ്യേറി നശിപ്പിച്ചുവെന്നാണ് കേസ്. ചീഫ് സെക്രട്ടറി, പരിസ്ഥിതി സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
റിസോർട്ട് നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേത്രാവതി വില്ലേജ് അധികൃതർ നൽകിയ ഹർജിയിൻ മേലാണ് കോടതി നടപടി എടുത്തിരിക്കുന്നത്. റിസോർട്ട് നിർമ്മാണത്തിനായി പരിസ്ഥിതി നശിപ്പിച്ചുവെന്നും നിർമ്മാണം വേഗത്തിലാക്കാൻ നിയമാവലികൾ പ്രത്യേകമായി സൃഷ്ടിച്ചുവെന്നും പരാതിയിൽ പരാമർശിക്കുന്നു. കോൺഗ്രസിലും ബിജെപിയിലും ഈ വിഷയത്തെച്ചൊല്ലി തർക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബിജെപി സ്വജന പക്ഷപാതം പ്രകടിപ്പിച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ ആഭിജാത് പരീക്കർ പണം കൊടുത്ത് വാങ്ങിയ സ്ഥലമാണതെന്നും തങ്ങൾക്ക് പരീക്കറിലും മകനിലും വിശ്വാസമുണ്ടെന്നുമാണ് ബിജെപി നേതാവ് വിനയ് ടെണ്ടുൽക്കറുടെ പ്രതികരണം.