ശബരിമലയില്‍ നടവരവ് കുറവെങ്കിലും ഡിജിറ്റൽ കാണിക്കയ്ക്ക് മികച്ച പ്രതികരണം
സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് സന്നിധാനത്ത് ഇ കാണിക്ക സജ്ജമാക്കിയത്. ഭക്തർക്ക് സ്വൈപ്പിംഗ് മെഷീൻ വഴി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കാണിക്ക അർപ്പിക്കാം
പമ്പ: ശബരിമലയിൽ ദേവസ്വം ബോർഡ് ആരംഭിച്ച ഡിജിറ്റൽ കാണിക്കയ്ക്ക് മികച്ച പ്രതികരണം. ഓൺലൈൻ ക്യാഷ്‍ലെസ് ഇടപാടുകൾ വ്യാപകമായ സാഹചര്യത്തിലാണ് പണം കയ്യിൽ കരുതാതെ എത്തുന്ന തീർത്ഥാടകർക്ക് ഇ കാണിക്ക നൽകാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്.
സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് സന്നിധാനത്ത് ഇ കാണിക്ക സജ്ജമാക്കിയത്. ഭക്തർക്ക് സ്വൈപ്പിംഗ് മെഷീൻ വഴി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കാണിക്ക അർപ്പിക്കാം. സന്നിധാനത്തെ ഗണപതി ക്ഷേത്രത്തിനടുത്താണ് ഇതിനുള്ള സൗകര്യമുള്ളത്.
അഞ്ച് സൈപ്പിംഗ് മെഷീനുകളാണുള്ളത്. പ്രതിദിനം പതിനായിരത്തിലധികം രൂപ ഡിജിറ്റൽ കാണിക്കയായി ലഭിക്കുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍ ആണ് ഡിജിറ്റല്‍ കാണിക്ക കൗണ്ടറിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കഴിഞ്ഞ വർഷമാണ് ദേവസ്വം ബോർഡ് പരീക്ഷണാടിസ്ഥാനത്തിൽ സന്നിധാനത്ത് ഇ കാണിക്ക ആദ്യമായി ഒരുക്കിയത്. അതേസമയം, മണ്ഡല മാസ തീർഥാടനം 24 നാൾ പിന്നിടുമ്പോൾ നടവരവ് കഴിഞ്ഞ വർഷത്തെതിന്‍റെ പകുതി മാത്രമാണ്. 50 കോടിയിൽ താഴെ മാത്രമാണ് ഇതുവരെ നടവരവ് ഇനത്തിൽ ലഭിച്ചിട്ടുള്ളത്.