റോണോയ്ക്ക് മാര്‍സലോയുടെ കണ്ണീര്‍ കുറിപ്പ്

സാവോപോള: സ്‌പാനിഷ് ക്ലബായ റയല്‍ മാഡ്രിഡില്‍ നിന്ന് പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറിയതിന്‍റെ ‍ഞെട്ടല്‍ ആരാധകര്‍ക്ക് മാറിയിട്ടില്ല. റയലില്‍ റോണോയുടെ ഉറ്റ സുഹൃത്ത് എന്നറിയപ്പെട്ടിരുന്ന ബ്രസീലിയന്‍ ഡിഫന്‍റര്‍ മാര്‍സലോ താരത്തിന്‍റെ കുടുമാറ്റത്തോട് വൈകാരികമായാണ് പ്രതികരിച്ചത്.'വിട പറയാനുള്ള സമയമാണിത്. ഇങ്ങനെ ഒരു ദിവസം വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഇവിടമായിരുന്നില്ല എന്നേക്കുമുള്ള ജീവിതമെന്നറിയാം. അതിനാല്‍ പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഏകദേശം പത്ത് വര്‍ഷത്തോളം നമ്മള്‍ ഒന്നിച്ചുണ്ടായിരുന്നു. സന്തോഷത്തിന്‍റെ, മികച്ച ഫുട്ബോളിന്‍റെ, ജയപരാജയങ്ങളുടെ, അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ പത്ത് വര്‍ഷങ്ങള്‍. 

ഏറെയെനിക്ക് നിന്നില്‍ നിന്ന് പഠിക്കാനായി. നിന്നിലെ ആത്മസമര്‍പ്പണത്തിന്‍റെ ജ്വാല എന്ന വല്ലാതെ അത്ഭുതപ്പെടുത്തി. നിനക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം കളിക്കാനായതില്‍ വളരെയധികം അഭിമാനമുണ്ട്. ലോകത്തെ മികച്ച താരമെന്ന നിലയിലല്ല, നിങ്ങളാരെന്ന ബോധ്യമാണ് ആ അഭിമാനത്തിന് കാരണം'- വികാരനിര്‍ഭരമായി മാര്‍സലോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

വിരമിക്കുമ്പോള്‍ ബാറില്‍ പോയി ബിയര്‍ കുടിച്ചിരുന്ന് എല്ലാവര്‍ക്കും നിന്‍റെ കഥകള്‍ പറഞ്ഞുകൊടുക്കും. നമ്മുടെ എല്ലാ ചിത്രങ്ങളും കാട്ടിക്കൊടുക്കും

ആരാധകര്‍ക്കിടയില്‍ എം12 എന്ന വിളിപ്പേരുള്ള മാര്‍സലോ പ്രിയ സുഹൃത്തിനായി കുറിച്ച വാക്കുകള്‍ ഇങ്ങനെ അവസാനിപ്പിച്ചു. മാര്‍സലോയും യുവന്‍റസിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. 

View post on Instagram