കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട; ശ്രീലങ്കന്‍ സ്വദേശിയടക്കം പിടിയില്‍
പിടികൂടിയ ബ്രൗൺഷുഗറിന് അന്താരാഷ്ട്ര വിപണിയില്‍ ഒരുകോടിയിലധികം വിലവരും. എയർപോർട്ടുകള്‍ ഒഴിച്ചുനിർത്തിയാല്‍ മധ്യകേരളത്തില്‍ ആദ്യമായാണ് ഇത്രയും വലിയ മയക്കുമരുന്നുവേട്ട നടക്കുന്നത്.
കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രൗൺഷുഗറുമായി ശ്രീലങ്കൻ സ്വദേശി അടക്കം രണ്ടുപേർ കൊച്ചി സിറ്റി ഷാഡോ പൊലീസിന്‍റെ പിടിയിലായി.
പിടികൂടിയ ബ്രൗൺഷുഗറിന് അന്താരാഷ്ട്ര വിപണിയില്‍ ഒരുകോടിയിലധികം വിലവരും. എയർപോർട്ടുകള്‍ ഒഴിച്ചുനിർത്തിയാല്‍ മധ്യകേരളത്തില്‍ ആദ്യമായാണ് ഇത്രയും വലിയ മയക്കുമരുന്നുവേട്ട നടക്കുന്നത്. കേസിൽ ശ്രീലങ്ക ജാഫ്ന സ്വദേശി ശ്രീദേവൻ, സഹായി ചെന്നൈ റോയൽപേട്ട് സ്വദേശി ഷാഹുൽ ഹമീദ് എന്നിവരെയാണ് കൊച്ചി ഷാഡോ പോലീസ് പിടികൂടിയത്.
തൃപ്പൂണിത്തുറ റെയില്‍വേസ്റ്റേഷനില്‍വച്ചാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. വൈറ്റ് ഹെറോയിന്‍ ഇനത്തില്‍പെട്ട മുന്തിയ ഇനം ലഹരിമരുന്നാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്. ശ്രീലങ്കയില്‍നിന്നും വന്‍തോതില്‍ ലഹരിമരുന്നുകളെത്തിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.
ചെന്നൈ കേന്ദ്രമാക്കിയായിരുന്നു ഇവരുടെ പ്രവർത്തനം. ചെന്നൈയില്‍നിന്നും ഇത്തരം കെമിക്കല്‍ ഡ്രഗ്ഗുകള്‍ വന്‍തോതില്‍ കൊച്ചിയിലേക്കെത്തുന്നുണ്ടെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെയടിസ്ഥാനത്തില്‍ രണ്ട് മാസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലിയിലായത്. പ്രതികളെ വൈകാതെ കോടതിയില്‍ ഹാജരാക്കും.