ശരീരത്തിലെ രോമങ്ങള്‍ മുഴുവന്‍ വടിച്ച്, ആഭരണങ്ങള്‍ ധരിപ്പിച്ച്, സുഗന്ധദ്രവ്യങ്ങള്‍ പൂശി 'പോണി'യെ അവര്‍ ലൈംഗിക അടിമയാക്കി മാറ്റുകയായിരുന്നു. ചങ്ങലക്കിട്ടായിരുന്നു കുരങ്ങിനെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. തുടരെയുള്ള ഷേവിംഗ് കാരണം പോണിയുടെ ശരീരത്തിൽ ചെറിയ വൃണങ്ങൾ രൂപപ്പെടാൻ തുടങ്ങി.

ജക്കാര്‍ത്ത: മനുഷ്യന്റെ ക്രൂരമായ ചൂഷണത്തിന് മൃഗങ്ങളും ഇരയാണെന്ന് തെളിയിക്കുന്നതാണ് പോണി എന്ന ആറ് വയസുകാരി മനുഷ്യകുരങ്ങിന്‍റെ കഥ. മനുഷ്യന് എത്രത്തോളം ക്രൂരനാകാൻ സാധിക്കും എന്നതിന്റെ നേർക്കാഴ്ചയാണത്. 'പോണി'യെന്ന കുരങ്ങിനെ ഒരു സംഘം ആളുകള്‍ ലൈ൦ഗികമായി പീഡിപ്പിച്ചത് നീണ്ട ആറു വര്‍ഷമാണ്‌. ഇന്തോനേഷ്യയിലാണ് സംഭവം.

ശരീരത്തിലെ രോമങ്ങള്‍ മുഴുവന്‍ വടിച്ച്, ആഭരണങ്ങള്‍ ധരിപ്പിച്ച്, സുഗന്ധദ്രവ്യങ്ങള്‍ പൂശി പോണിയെ അവര്‍ ലൈംഗിക അടിമയാക്കി മാറ്റുകയായിരുന്നു. ചങ്ങലക്കിട്ടായിരുന്നു കുരങ്ങിനെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. തുടരെയുള്ള ഷേവിംഗ് കാരണം പോണിയുടെ ശരീരത്തിൽ ചെറിയ വൃണങ്ങൾ രൂപപ്പെടാൻ തുടങ്ങി. എന്നാൽ പോണിക്ക് മരുന്ന് നൽകാനോ ശുശ്രൂഷിക്കാനോ അവർ തയ്യാറായില്ല. കുഞ്ഞായിരുന്നപ്പോള്‍ അമ്മക്കുരങ്ങില്‍ നിന്ന് പോണിയെ ഒരു കൂട്ടം ആളുകൾ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് നിരവധി പേർക്ക് പോണിയെ കൈമാറുകയും പണം സമ്പാദിക്കുകയും ചെയ്തു. പോണിയെ കൊണ്ടു പോകുന്നവർ ആവശ്യം കഴിഞ്ഞാൽ വീട്ടുകാരെ തിരികെ ഏൽപ്പിക്കും.

ആറ് വയസു മുതലാണ് ഇവര്‍ പോണിയെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കാൻ തുടങ്ങിയത്. ഈ ദുരവസ്ഥ അറിഞ്ഞ 'ബോർണിയോ ഉറാങ്ങുട്ടൻ സർവൈവൽ ഫൗണ്ടേഷൻ' അധികൃതര്‍ പോണിയെ രക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വൻ സന്നാഹങ്ങളുമായാണ് സർവൈവൽ ഫൗണ്ടേഷൻ കുരങ്ങിനെ മോചിപ്പിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടത്. എതിര്‍ സംഘത്തിന്‍റെ ഭാഗത്ത് നിന്ന് ശക്തമായ ആക്രമണമാണ് പൊലീസിന് നേരിടേണ്ടി വന്നതെങ്കിലും പിന്മാറാതെ പോണിയെ അവര്‍ രക്ഷിച്ചു. വളരെ വിചിത്രമായൊരു സംഭവമാണ് നടന്നത്. ആ സമയത്ത് എന്ത് മാത്രം വേദനയായിരിക്കും അവൾ അനുഭവിച്ചിട്ടുണ്ടായിരിക്കുക- ബോർണിയോ ഉറാങ്ങുട്ടൻ സർവൈവൽ ഫൗണ്ടേഷൻ പ്രവർത്തകനായ മിഷേൽ സൺ ഓൺലൈനിനോട് പറഞ്ഞു. 

രക്ഷപ്പെടുത്തിയ പോണിയെ ഇന്തോനേഷ്യയിലെ ഒരു മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും പരിചരണത്തിന് അടുത്ത് ചെല്ലുന്നവരെ കണ്ടാല്‍ പോലും പോണി പേടിച്ച് വിറയ്ക്കുമായിരുന്നു. എന്നാൽ, സാവകാശം മനുഷ്യന്‍റെ സ്‌നേഹം മനസ്സിലാക്കിയ പോണിയിപ്പോള്‍ ഏഴ് മനുഷ്യ കുരങ്ങുകൾക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. അതേ സമയം പ്രതിരോധശേഷി വളരെ കുറവായതിനാല്‍ പോണിയെ കാട്ടില്‍ തുറന്നുവിടാന്‍ സാധിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം.