രാധാകൃഷ്ണന്‍റെ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും പൊലീസ് ലഭിച്ചു. ഇതോടെ പാലത്തിലേക്ക് ഓടിയ രാധാകൃഷ്ണന്‍പുഴയിലേക്ക് ചാടുകയായിരുന്നു. 

ചെന്നെെ: മദ്യപിച്ച ശേഷം മൂന്നു പേരുമായി ഇരുചക്രവാഹനമോടിച്ച് വരുമ്പോള്‍ പൊലീസ് പിടിച്ചതിനെത്തുടര്‍ന്ന് യുവാവ് പുഴയില്‍ ചാടി. അഡയാര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ (24) ആണ് വാഹന പരിശോധന നടത്തുമ്പോള്‍ ഭയന്ന് അഡയാര്‍ പുഴയിലേക്ക് ചാടിയത്. തിരു വെെക പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ ഇയാളെപ്പറ്റി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി രാധാകൃഷ്ണന്‍ മൂന്നു പേരുമായി വാഹനമോടിച്ച് വരുമ്പോള്‍ പൊലീസ് കെെ കാണിച്ചു. തന്‍റെ സുഹൃത്തായ സുരേഷിനും മറ്റൊരാള്‍ക്കൊപ്പവുമാണ് ഇരുചക്രവാഹനത്തില്‍ രാധാകൃഷ്ണന്‍ സഞ്ചരിച്ചിരുന്നത്. പാലത്തില്‍ സമീപം വച്ച് വാഹനം തടഞ്ഞ പൊലീസ് രാധാകൃഷ്ണന്‍ മദ്യപിച്ചതായി കണ്ടെത്തി.

തുടര്‍ന്ന് പിഴ അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ലെെസന്‍സ് ആവശ്യപ്പെടുകയും ചെയ്തു. രാധാകൃഷ്ണന്‍റെ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും പൊലീസിന് ലഭിച്ചു. ഇതോടെ പാലത്തിലേക്ക് ഓടിയ രാധാകൃഷ്ണന്‍ പുഴയിലേക്ക് ചാടുകയായിരുന്നു. ഉടന്‍ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു വാഹനങ്ങളിലായി ഫയര്‍ ഫോഴ്സ് എത്തി തിരിച്ചില്‍ ആരംഭിച്ചു.

മുങ്ങല്‍ വിദഗ്ധര്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും രാധാകൃഷ്ണനെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. കോമേഴ്സ് ബിരുദമുള്ള രാധാകൃഷ്ണന്‍ ബലാത്സംഗ ചെയ്യാന്‍ ശ്രമിച്ച കേസില്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. അതിന് ശേഷം മോശം കൂട്ടുക്കെട്ടുകളില്‍ നിന്ന് മാറി അഡയാറിലേക്ക് താമസം മാറ്റി. പൊലീസ് മാന്‍ മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.