ലോകകപ്പ് ഗ്രൂപ്പ് എഫില്‍ നിലവിലെ ചാംപ്യന്മാരായ ജര്‍മനിയെ ഞെട്ടിച്ച് മെക്‌സികോ

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എഫില്‍ നിലവിലെ ചാംപ്യന്മാരായ ജര്‍മനിയെ ഞെട്ടിച്ച് മെക്‌സികോ. ഹിര്‍വിങ് ലൊസാനോയുടെ ഏകഗോളില്‍ ജര്‍മനിക്കാര്‍ അടിയറവ് പറഞ്ഞു. തുടക്കം മുതല്‍ ചംപ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് മെക്‌സികോ പുറത്തെടുത്തത്. മത്സരത്തിന്റെ 61 ശതമാനവും പന്ത് ജര്‍മനിയുടെ കാലിലായിരുന്നു. എന്നാല്‍ ഗോളുകള്‍ മാത്രം അന്യം നിന്നു. 

1. ഹിര്‍വിങ് ലൊസാനോയുടെ ഏകഗോളില്‍ ജര്‍മനിക്കാര്‍ മെക്സിക്കയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്, അതേ സമയം മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം ജര്‍മ്മന്‍ നിരയില്‍ വ്യക്തമാണ്. മധ്യനിരയില്‍ നിന്നും ബോള്‍ എത്തുമ്പോള്‍ ഫിനിഷിംഗില്‍ അത് പാളുന്നത് കാണാമായിരുന്നു.

2. മെക്സിക്കോയെ ദുര്‍ബലരായി എടുത്തു - ലോക ചാമ്പ്യന്മാര്‍ എന്ന നിലയില്‍ ജര്‍മ്മനി മെക്സിക്കോയെ കളിയുടെ ആദ്യഘട്ടത്തില്‍ തന്നെ വിലകുറച്ചുകണ്ടു. ഇതിനാല്‍ തന്നെ തുടക്കത്തില്‍ തന്നെ ജര്‍മ്മന്‍ പോസ്റ്റിലേക്ക് ഇരച്ചുകയറി ജര്‍മ്മന്‍ പടയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ മെക്സിക്കോയ്ക്ക് സാധിച്ചു.

3. പ്രതിരോധത്തിലെ പിഴവ് - ടീമിലെ ബയേണ്‍ മ്യൂനിക്കിന്‍റെ അധിപത്യമാണ് ജര്‍മ്മനിക്ക് കളി നെയ്യുന്നതില്‍ കോച്ച് ജോകിംലോ മാനദണ്ഡമാക്കുന്നത്. ഇത് പ്രകാരം പലപ്പോഴും ജര്‍മ്മന്‍ പ്രതിരോധ ഭടന്‍ മധ്യഭാഗത്ത് നിന്ന് എതിരാളിയുടെ പോസ്റ്റുവരെ എത്താം. ഇത്തരത്തിലുള്ള ഒരു സ്ഥാന ചലനം മുന്‍കൂട്ടികണ്ടാണ് അതിവേഗ പ്രത്യക്രമണം മെക്സിക്കോ മെനഞ്ഞതെന്ന് വ്യക്തം. അത് അവര്‍ക്ക് ഗോളാക്കി മാറ്റുവാനും സാധിച്ചു.

4. ഒച്ചാവ എന്ന ഗോളി - കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിയന്‍ നിരയില്‍ നിന്നും നേരിട്ടപോലെ ഒരു കടുത്ത വെല്ലുവിളി മെക്സിക്കന്‍ ഗോളി ഒച്ചാവയോ തേടി എത്തിയില്ലെങ്കിലും. ജര്‍മ്മന്‍ നിരയ്ക്ക് അപ്രപ്യമായ പ്രകടനം തന്നെ ബെല്‍ജിയം ഫുട്ബോള്‍ ലീഗ് താരം പുറത്തെടുത്തു.

5. ജര്‍മ്മനിയുടെ ഹെഡ്ഡര്‍ തന്ത്രത്തെ തുടക്കത്തിലെ ഹോം വര്‍ക്ക് ചെയ്തുവന്ന മെക്സിക്കന്‍ നിര പൊളിച്ചു. ഹെഡ്ഡിംഗിലെ തമ്പുരാന്‍ ക്ലോസെയുടെയും മറ്റും കുറവ് ജര്‍മ്മന്‍ നിരയില്‍ വ്യക്തമായിരുന്നു.