കർണാടകയിലെ തുമകുരു ജില്ലയില്‍ മധ്യവയസ്കയെ കൊലപ്പെടുത്തി സഹോദരിയും മകനും. 58കാരിയായ ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്

ബെംഗളൂരു: കർണാടകയിലെ തുമകുരു ജില്ലയില്‍ മധ്യവയസ്കയെ കൊലപ്പെടുത്തി സഹോദരിയും മകനും. 58കാരിയായ ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 19നാണ് രാജലക്ഷ്മിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്വാഭാവിക മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. സഹോദരി അനസൂയയും അനസൂയയുടെ മകനായ ചന്ദ്രശേഖറുമാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സ്വത്ത് തര്‍ക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തില്‍ പങ്കാളിയായ ചന്ദ്രശേഖറിനെ സ്വന്തം മകനെപോലെയാണ് ജയലക്ഷ്മി വളർത്തിയിരുന്നത് എന്നാണ് വിവരം. ഫിസിക്കല്‍ എഡ്യൂക്കേഷൻ അധ്യാപകനായിരുന്നു ജയലക്ഷ്മിയുടെ ഭർത്താവ്. അദ്ദേഹം 19 വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അതിനുശേഷം ശ്രീനിവാസ് എന്നയാളുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു ജയലക്ഷ്മി. കൊലപാതകത്തിന് പിന്നാലെ കാരണം സ്വത്ത് തർക്കമാണ്. ജയലക്ഷ്മി തന്‍റെ സ്വത്തുകളെല്ലാം ശ്രീനിവാസിന് നൽകുകയും അനസൂയയ്ക്കും ചന്ദ്രശേഖറിനും നൽകുന്ന സാമ്പത്തിക സഹായം നിർത്തുമെന്ന് ഭയന്നുമാണ് പ്രതികൾ കൊലപാതകം നടത്തിയത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് അനസൂയയും ചന്ദ്രശേഖറും ജയലക്ഷ്മിയുടെ വീട്ടിൽ താമസമാക്കിയതോടെ ശ്രീനിവാസുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ജയലക്ഷ്മിയും ശ്രീനിവാസും പുതിയ വാടക വീട്ടിലേക്ക് മാറാൻ തീരുമാനിച്ചിരുന്നു. ശ്രീനിവാസനാണ് മരണം അസ്വാഭാവികമാണെന്ന് സൂചിപ്പിച്ചുകൊണ്ട് പൊലീസിനെ സമീപിച്ചത്. ഇതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും സ്വാഭാവിക മരണമല്ല, കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. നിലവില്‍ അനസൂയയെയും ചന്ദ്രശേഖറിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

YouTube video player