ഷാമോട്ടിനെ മറികടന്നു. മുന്നിൽ അയോള മാത്രം. കുതിപ്പിനൊപ്പം തന്നെ ഒവൻ ദിശമാറ്റി. കൃത്യമായ സമയത്ത് കൃത്യമായ കിക്ക്. ഗോളി കാർലോസ് റോവയെയും മറികടന്ന് പന്ത് വലയിൽ.
ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ മാങ്ങാട് രത്നാകരൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പത്ത് ലോകകപ്പ് ഗോളുകളെക്കുറിച്ച് എഴുതുന്നു.
1998 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ മൈക്കൽ ഒവന് 18 വയസ്സ്. അർജന്റീനയുമായുള്ള പ്രീക്വാർട്ടർ മത്സരം. ലോക ഫുട്ബോളിലെ ഒരുപിടി വമ്പൻതാരങ്ങൾ ഇരുവശത്തുമുണ്ട്. റോബർട്ടോ അയോള, ബാറ്റിസ്റ്റ്യൂട്ട, എരിയൽ ഒർട്ടേഗ എന്നിവർ അർജന്റീന ടീമിൽ. ഡേവിഡ് ബെക്കം, പോൾ ഇൻസ് തുടങ്ങിയവർ ഇംഗ്ലണ്ട് ടീമിൽ.
ബാറ്റിസ്റ്റ്യൂട്ട ആറാം മിനുട്ടിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. നാലു മിനുട്ടിന് ശേഷം ഷിയറർ മറുപടി നൽകി. പതിനഞ്ചാം മിനുട്ടിൽ ബെക്കാം നൽകിയ പാസുമായി ഒവൻ മിന്നൽ വേഗത്തിൽ കുതിച്ചു. ഷാമോട്ടിനെ മറികടന്നു. മുന്നിൽ അയോള മാത്രം. കുതിപ്പിനൊപ്പം തന്നെ ഒവൻ ദിശമാറ്റി. കൃത്യമായ സമയത്ത് കൃത്യമായ കിക്ക്. ഗോളി കാർലോസ് റോവയെയും മറികടന്ന് പന്ത് വലയിൽ.
ഒവന്റെ മിന്നൽകുതിപ്പും അതിന്റെ പരിസമാപ്തിയും കണ്ട് ബിബിസിയുടെ കമന്റേറ്റർ ആവേശഭരിതനായി. പതിനെട്ടുവയസിൽ ഇങ്ങനെയെങ്കിൽ , മുതിർന്നാൽ ഇവന്റെ കളി എന്തായിരിക്കും?

