കേരളത്തില്‍ പാലിന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മുപ്പത് മുതല്‍ നാല്‍പതു ശതമാനം വരെ ഉത്പാദന വര്‍ധനവുണ്ടായതായി മില്‍മ. ഉല്‍പാദനം വര്‍ദ്ധിക്കുന്നതിനാല്‍ പാല്‍ വില കൂട്ടാനാവില്ല. അതുകോണ്ടുതന്നെ കാലിതീറ്റയും മറ്റ് വസ്തുക്കളും കുറഞ്ഞ നിരക്കില്‍ നല്‍കി കര്‍ഷകരെ സഹായിക്കാനാണ് മില്‍മ തയാറെടുക്കുന്നത്.

കാര്‍ഷിക മേഖലയിലെ മിക്ക സംരഭങ്ങളും എതാണ് തകര്‍ച്ചയുടെ വക്കിലാണ്. ഇതിനിടെയിലാണ് ക്ഷീരമേഖലയില്‍ നിന്നുമുള്ള ഈ ശുഭവാര്‍ത്ത. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പാല്‍ ഉല്‍പാദനത്തില്‍ മുപ്പതുമുതല്‍ നാല്‍പതു ശതമാനം വരെ വര്‍ദ്ധനവുണ്ടായിരിക്കുന്നു. പ്രതിദിനം 11 ലക്ഷം ലിറ്റര്‍ പാല്‍ മില്‍മക്കുമാത്രം ലഭിക്കുന്നുവെന്നാണ് പുതിയ കണക്ക്. കര്‍ണാടക തമിഴ്‌നാനട് എന്നിവിടങ്ങളില്‍ നിന്നും രണ്ടരലക്ഷം ലിറ്റര്‍ പാല്‍കൂടി വാങ്ങി പതിമൂന്നര ലക്ഷം ലിറ്ററാണ് ദീവസവും പൊതുവിപണിയില്‍ വില്‍ക്കുന്നത്. ഇത്രയധികം വില്‍ക്കേണ്ടതുള്ളതിനാല്‍ പാലിന് ഉടനെങ്ങും വില കൂട്ടാനാവില്ല.

കര്‍ഷകര്‍ക്ക് ഉല്‍പാദന ചിലവ് ദിനംപ്രതി കൂടുന്നതിനാല്‍ ഇത് കുറക്കാനുള്ള പദ്ധതികളാണ് മില്‍മ ഇപ്പോള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതായത് കാലിത്തീറ്റയും പുല്ലുമൊക്കെ മില്‍മയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ഉടന്‍ ലഭ്യമാക്കും.

കര്‍ഷകര്‍ക്ക് കൂടുതല്‍ സബസിഡി നല്‍കുന്നതും മില്‍മ ആലോചിക്കുന്നുണ്ട്. ഏതായാലും മില്‍മയുടെ പുതിയ പദ്ധതികള്‍ ക്ഷീരമേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.