രാജസ്ഥാന്‍ മന്ത്രി വൈദ്യുതി ബോര്‍ഡ് എന്‍ജിനീയറെ മർദ്ദിച്ചു; പ്രതിഷേധിച്ച് ജീവനക്കാർ
സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു ജീവനക്കാരനെ തിരികെ നിയമിച്ചതിന്റെ പേരിലാണു മന്ത്രി അക്രമാസക്തനായതെന്ന് മീണ മാധ്യമങ്ങളോട് പറഞ്ഞു.
ജയ്പൂർ: രാജസ്ഥാന്‍ വൈദ്യുതി ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ മന്ത്രി മർദ്ദിച്ചതായി പരാതി. എന്‍ജിനീയറായ ജെപി മീണയെയാണ് മന്ത്രി അശോക് ചന്ദന മർദ്ദിച്ചത്. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സ്പോര്‍ട്സ് ,യുവജനകാര്യം അടക്കം 7 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണു അശോക് ചന്ദ്ന.
മീണയെ മന്ത്രി അധിക്ഷേപിച്ചെന്നും കോളറില്‍ പിടിച്ചുനിര്‍ത്തി തല്ലിയെന്നുമാണ് ആരോപണം. എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് ബോര്‍ഡ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു ജീവനക്കാരനെ തിരികെ നിയമിച്ചതിന്റെ പേരിലാണു മന്ത്രി അക്രമാസക്തനായതെന്ന് മീണ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ വിശദീകരണം കേള്‍ക്കാന്‍ തയ്യാറാകാതെയാണ് തന്നെ മർദ്ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെയാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്.
മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് ആർഎസ്ഇബി ജീവനക്കാരാണ് സമരം ചെയ്യുന്നത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്നും തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.