എസ്‍പി യതീഷ് ചന്ദ്രയ്ക്കെതിരെയാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. എസ്‍പി ധിക്കാരത്തോടെ പെരുമാറിയെന്നാണ് നോട്ടീസിലെ ആരോപണം.

ദില്ലി: എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ലോക്സഭയിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകി. എസ്പി അപമാനിച്ചെന്നാണ് നോട്ടീസിലെ ആരോപണം. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ സുമിത്രാ മഹാജൻ പൊൻ രാധാകൃഷ്ണന് ഉറപ്പ് നൽകി.

ശബരിമലയിൽ ദർശനത്തിനെത്തിയതിനിടെ സൗകര്യങ്ങൾ പരിശോധിക്കുകയായിരുന്ന തന്നെ നിലയ്ക്കലിൽ ഡ്യൂട്ടി ഓഫീസറായിരുന്ന എസ്പി യതീഷ് ചന്ദ്ര ഐപിഎസ് തടഞ്ഞു നിർത്തി അപമാനിച്ചു എന്നാണ് ആരോപണം. എസ്പി തന്നോട് ധിക്കാരത്തോടെയാണ് പെരുമാറിയത്. കേന്ദ്രമന്ത്രിയെന്ന ബഹുമാനം തനിക്ക് തന്നില്ല എന്നും പൊൻ രാധാകൃഷ്ണൻ ആരോപിക്കുന്നു.

ലോക്സഭയിൽ ബിജെപിയുടെ രാഷ്ട്രീയനീക്കം

എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ അപമാനിച്ചെന്ന് കാണിച്ച് പൊൻ രാധാകൃഷ്ണൻ നോട്ടീസ് നൽകിയത് കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെ തന്നെയാണ്. ആഭ്യന്തരമന്ത്രാലയത്തിൽ പരാതി നൽകാനോ വിഷയം ലോക്സഭയിൽ ഉന്നയിക്കാനോ ആയിരുന്നു നേരത്തെ ബിജെപി തീരുമാനിച്ചിരുന്നത്. കേന്ദ്രമന്ത്രിയായിട്ടും എസ്പി അതിന്‍റെ ബഹുമാനം തനിയ്ക്ക് തന്നില്ലെന്ന് നേരത്തേ പൊൻ രാധാകൃഷ്ണൻ ആരോപണമുന്നയിച്ചിരുന്നതാണ്. 

കേരളത്തിലെ ഒരു മന്ത്രിയായിരുന്നെങ്കിൽ എസ്പി തന്നോട് ഇങ്ങനെ പെരുമാറുമായിരുന്നോ എന്നും പൊൻ രാധാകൃഷ്ണൻ ചോദിച്ചിരുന്നു. 

എസ്പി യതീഷ് ചന്ദ്രയുമായുള്ള പൊൻ രാധാകൃഷ്ണന്‍റെ വാഗ്വാദം കാണാം: